ഉരുൾപ്പൊട്ടലുണ്ടായ സ്ഥലത്ത് കുന്നിടിച്ച് മണ്ണ് കടത്തി; സ്ഥലമുടമയ്ക്ക് വില്ലേജ് ഓഫീസറുടെ സ്റ്റോപ് മെമോ
ഏഷ്യാനെറ്റ് ന്യൂസ് വാർത്ത റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് റവന്യൂ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയത്. തുടർന്ന് സ്ഥലമുടമ പരുത്തിപ്പറ സ്വദേശി ഫിറോസിന് സ്റ്റോപ്പ് മെമോ നൽകി.
തൃശ്ശൂർ: തൃശ്ശൂർ അകമലയിൽ മണ്ണ് മാഫിയ കുന്നിടിച്ച് മണ്ണ് കടത്തിയ സംഭവത്തിൽ സ്ഥലമുടമയ്ക്ക് വില്ലേജ് ഓഫീസറുടെ സ്റ്റോപ് മെമോ. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെത്തുടർന്നാണ് നടപടി. സംഭവത്തിൽ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി തഹസിൽദാർക്ക് റിപ്പോർട്ട് നൽകുമെന്നും വില്ലേജ് ഓഫീസർ വ്യക്തമാക്കി.
വർഷങ്ങൾക്ക് മുൻപ് ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് നിന്നാണ് മണ്ണ് മാഫിയ കുന്നിടിച്ച് ടണ്‍ കണക്കിന് മണ്ണ് കടത്തിയത്. ഇത് ചോദ്യം ചെയ്ത നാട്ടുകാരെ ഭീഷണിപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് റവന്യൂ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയത്. തുടർന്ന് സ്ഥലമുടമ പരുത്തിപ്പറ സ്വദേശി ഫിറോസിന് സ്റ്റോപ്പ് മെമോ നൽകി. എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തിയാണ് മണ്ണെടുപ്പ് എന്ന് അധികൃതർ വ്യക്തമാക്കി.
മണ്ണെടുക്കാൻ ജിയോളജി വകുപ്പിൽ നിന്നോ വില്ലേജ് ഓഫീസിൽ നിന്നോ അനുവാദം വാങ്ങിയിരുന്നില്ല. രാത്രി 10 മണിമുതൽ പുലർച്ചെ വരെ ജെസിബിയും ട്രക്കുകളും ഉപയോഗിച്ചാണ് മണ്ണ് കടത്തിയത്. തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയ ശേഷം പിഴ ചുമത്തുന്നതടക്കമുള്ള നിയമ നടപടികളിലേക്ക് കടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.