ശുചിത്വ വഴിയിൽ ഏറെ മുന്നിലാണ് ഈ ആറാം ക്ലാസുകാരൻ

മലപ്പുറം: മനസ്സിൽ ശുചിത്വത്തെക്കുറിച്ചുള്ള ബോധമുണ്ടായാൽ തന്നെ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉണ്ടാകുമെന്ന മഹാത്മാ ഗാന്ധിജിയുടെ വിശ്വാസത്തിന് കൂടുതൽ കരുത്ത് പകരുകയാണ് ആറാം ക്ലാസുകാരനായ അമർനാഥ്. ഗാന്ധിജയന്തി ദിനത്തിൽ വേറിട്ട വഴിയിലൂടെയല്ല സ്ഥിരം വഴികളിലൂടെ വേറിട്ട കാഴ്ചപ്പാടോടെ നടന്നാണ് പുറത്തൂർ ഗ്രാമപഞ്ചായത്തിലെ മുട്ടന്നൂർ സ്വദേശിയായ അമർനാഥ് മാതൃകയാകുന്നത്. 

താൻ നടന്ന വഴികളിൽ പലരും അലക്ഷ്യമായി ഇട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായ സംസ്‌കരണത്തിനായി ഒരുക്കിയാണ് ഈ കൊച്ചുമിടുക്കൻ തന്റെ ഗാന്ധിജയന്തി ദിന സന്ദേശം മറ്റുള്ളവരിലേക്കെത്തിച്ചത്. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടന്ന ശുചീകരണ പരിപാടികളിൽ പങ്കെടുക്കാനുള്ള അച്ഛന്റെ ഉപദേശവും അലക്ഷ്യമായി ഇടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രകൃതിയുടെ സന്തുലനാവസ്ഥ നഷ്ടപ്പെടുത്തുമെന്ന അറിവുമാണ് അമർനാഥിന് പ്രചോദനമായത്. 

നടക്കുന്ന വഴികളിൽ നിന്നും ലഭിച്ച പ്ലാസ്റ്റിക് കവറുകളും മറ്റും ശേഖരിച്ച് വീട്ടിലെത്തിക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് ചെളിയും മറ്റും കളഞ്ഞ് ഉണക്കാനായിട്ടു. മഴ കിട്ടിയതിനാൽ വൃത്തിയാക്കാൻ കാര്യമായി പണിയെടുക്കേണ്ടി വന്നില്ലെന്ന് അമർനാഥ് പറയുന്നു. കവറുകൾ ഉണങ്ങിക്കഴിഞ്ഞാൽ ഹരിതകർമ സേനാംഗങ്ങൾക്ക് കൈമാറും. ഗാന്ധിജയന്തി ദിനത്തിലെ തന്റെ 'കൊച്ചു' സന്ദേശം കൊണ്ട് നാടിന് മാതൃകയായിരിക്കുകയാണ് ഈ മിടുക്കൻ. തയ്യൽ തൊഴിലാളിയായ കൂച്ചിപ്പള്ളി അർജുനന്റെയും അജിഷയുടെയും മകനായ അമർനാഥ് എടക്കനാട് ഗവ. യു.പി സ്‌കൂളിലെ വിദ്യാർഥിയാണ്. മൂന്ന് വയസുകാരൻ അദ്വൈത് സഹോദരനാണ്.

Read also: ബോയ്സ് ഇല്ലാത്തതിന്റെ പരിഭവം! പാട്ടുപാടുന്ന കൂട്ടുകാരി, അങ്ങനെ സ്കൂളിലെത്തിയ ഈ 'പെൺകുട്ടികൾ' എല്ലാം പൊളിയാണ്

മാലിന്യമുക്തം നവകേരളം

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്‍റെ ഭാഗമായുള്ള പരിശോധനകള്‍ സംസ്ഥാനത്ത് തുടരുകയാണ്. ഹോട്ടലുകളിലെ ശുചിത്വം, മാലിന്യ സംസ്‌കരണം, അജൈവപാഴ് വസ്തുക്കള്‍ കൈമാറ്റം എന്നിവ സംബന്ധിച്ചും വ്യാപാര സ്ഥാപനങ്ങളില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, ഡിസ്‌പോസിബിള്‍ സാധനങ്ങള്‍ വില്‍പ്പന നടത്തുന്നത് കണ്ടുപിടിക്കുന്നതിനും നിയമടപടികള്‍ സ്വീകരിക്കുന്നതിനും വേണ്ടിയാണ് പരിശോധനകള്‍. മലിനജലം പുറത്തേക്ക് ഒഴുക്കുന്ന സ്ഥാപനങ്ങള്‍ക്ക് 25000 രൂപ വീതം പിഴയും, നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ച വ്യാപാരസ്ഥാപനങ്ങള്‍ക്ക് 10,000 രൂപ പിഴ ചുമത്തുന്നുണ്ട്.