വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധം ശക്തമാക്കാൻ മന്ത്രി കെ.മുരളീധരൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കാൻ നിർദ്ദേശം നൽകി. കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള ഈ സ്ക്വാഡ്, റസിഡൻസ് അസോസിയേഷനുകളുടെ സഹായത്തോടെ കൊതുകിന്റെ ഉറവിടം നശിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം ഊർജ്ജിതമാക്കാൻ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പ്രവർത്തിക്കാൻ ആരോഗ്യ - ദേവസ്വം മന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകി. വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പിലെയും കോർപറേഷൻ ആരോഗ്യവിഭാഗത്തിലെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാകും പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുക.

രോഗബാധിത പ്രദേശങ്ങളെ കുറിച്ച് കൃത്യമായി ധാരണയുള്ള കൗൺസിലർമാരുടെ പങ്കാളിത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയാൽ മാത്രമേ ഫലപ്രദമാകൂവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ആരോഗ്യവകുപ്പും കോർപറേഷനും കൊതുക് നിവാരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് പറയുമ്പോഴും കൗൺസിലർമാർ ഇക്കാര്യം അറിയുന്നില്ലെന്ന പരാതികൾ ഉയർന്നതോടെയാണ് ഏകോപനം ഉറപ്പാക്കാൻ സംയുക്ത സ്‍ക്വാഡ് രൂപീകരിക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം മന്ത്രി കെ.മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ കൗൺസിലർമാരുടെയും ആരോഗ്യവകുപ്പിലെയും കോർപറേഷന്റെയും ജീവനക്കാരുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്ത്. വീടുകളിൽ കൊതുകളുടെ ഉറവിടം നശിപ്പിക്കാൻ പൊതുജനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി റസിഡൻസ് അസോസിയേഷനുകളുടെ പിന്തുണ തേടാനും തീരുമാനിച്ചു. പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ തക്കാളിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെയും കോർപറേഷന്റെയും പ്രവർത്തനങ്ങൾ സ്കൂൾ കേന്ദ്രീകരിച്ച് ഊർജ്ജിതമാക്കാൻ തീരുമാനിച്ചതായി മന്ത്രി കെ.മുരളീധരൻ അറിയിച്ചു.