തിരുവനന്തപുരം പാങ്ങപ്പാറയിൽ വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ട് യുവാക്കളെ ശ്രീകാര്യം പൊലീസ് പിടികൂടി. ഇതിനുപുറമെ, ആന്ധ്രയിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന ഏഴര കിലോഗ്രാം കഞ്ചാവുമായി മറ്റൊരാളെയും ഡാൻസാഫ് സംഘം പിടികൂടിയിട്ടുണ്ട്.
തിരുവനന്തപുരം: പാങ്ങപ്പാറയിൽ വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ട് യുവാക്കളെ ശ്രീകാര്യം പൊലീസ് പിടികൂടി. വെങ്ങാനൂർ വെണ്ണിയൂർ സ്വദേശികളായ അരുൺ ദാസ് (25), ആൽബി (25) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് ശനിയാഴ്ച രാത്രി പാങ്ങപ്പാറ തിരുനഗറിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
ഇവരിൽ നിന്ന് 0.468 കിലോഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നഗരത്തിൽ രാത്രികാലങ്ങളിൽ കഞ്ചാവ് വിൽപ്പനാ സംഘങ്ങൾ പ്രവർത്തിക്കുന്നെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വ്യാപക പരിശോധനയ്ക്കുള്ള നടപടികളിലാണ് പൊലീസ്.
ആന്ധ്രപ്രദേശിൽനിന്ന് കേരളത്തിലേക്ക് ആഡംബര കാറിൽ ഏഴര കിലോഗ്രാം കഞ്ചാവുമായി എത്തിയ യുവാവിനെയും ശനിയാഴ്ച ഡാൻസാഫ് സംഘം തിരുവനന്തപുരം അതിർത്തിയിൽ പിന്തുടർന്നു പിടികൂടിയിരുന്നു. കുറ്റിച്ചൽ മണ്ണൂർകര അരികിൽ എം.വി.ഹൗസിൽ പ്രശാന്താണ് (38) അറസ്റ്റിലായത്. ചാക്കുകളിലാക്കിയ കഞ്ചാവ് കാറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചനിലയിലായിരുന്നു.





