സ്ലീപര്‍ ബസ് യൂണിറ്റ്, കോഫി കഫേ, മൂന്നാര്‍ ഡിപ്പോയെ ആധുനിക വൽക്കരിച്ച സ്റ്റേഷൻ മാസ്റ്റർ പടിയിറങ്ങി
വിനോദസഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ താമസിക്കാന്‍ സ്ലീപര്‍ ബസ് യൂണിറ്റ്, ലോക്കല്‍ സൈഡ് സീന്‍ ബസ് സര്‍വ്വീസ്, കുടുംബശ്രീയുമായി സഹകരിച്ച് ആധുനിക രീതിയിലുള്ള കോഫി കഫേ എന്നിവ സേവി ജോര്‍ജ്ജിന്റെ മാത്രം പദ്ധതികളായിരുന്നു
ഇടുക്കി: മൂന്നാര്‍ ഡിപ്പോയുടെ ടൂറിസം സാധ്യതകള്‍ വാനോളം ഉയര്‍ത്തിയ സ്‌റ്റേഷന്‍ മാസ്റ്റര്‍ പടിയിറങ്ങി. സ്റ്റേഷന്‍ മാസ്റ്റര്‍ സേവി ജോര്‍ജ്ജാണ് 31 വര്‍ഷത്തേ സേവനത്തിന് ശേഷം മൂന്നാര്‍ ഡിപ്പോയില്‍ നിന്നും വിരമിച്ചത്. മൂന്നാര്‍ ഡിപ്പോയുടെ പുത്തന്‍ ആശയങ്ങള്‍ക്ക് തിരികൊളുത്തിയ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സേവി ജോര്‍ജ്ജിന് ഗംഭീരമായി യാത്രയയപ്പാണ് യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്.
വിനോദസഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ താമസിക്കാന്‍ സ്ലീപര്‍ ബസ് യൂണിറ്റ്, ലോക്കല്‍ സൈഡ് സീന്‍ ബസ് സര്‍വ്വീസ്, കുടുംബശ്രീയുമായി സഹകരിച്ച് ആധുനിക രീതിയിലുള്ള കോഫി കഫേ എന്നിവ സേവി ജോര്‍ജ്ജിന്റെ മാത്രം പദ്ധതികളായിരുന്നു. ഇത്തരം പദ്ധതികള്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ നടപ്പിലാക്കിയതോടെ ഡിപ്പോയുടെ വരുമാനം പതിൻമടങ്ങ് വര്‍ദ്ധിച്ചു.
മാത്രമല്ല ഡിപ്പോയ്ക്ക് സമീപത്ത് പെട്രോള്‍ പമ്പും, സമീപത്ത് വിനോസഞ്ചികള്‍ക്കായുള്ള ഇരിപ്പിടങ്ങളും നിര്‍മ്മിക്കാന്‍ നടത്തിയ പരിശ്രമങ്ങളില്‍ പെട്രോള്‍ പമ്പ് യാഥാര്‍ത്യമായെങ്കിലും ഇരിപ്പിടങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് തുടക്കമിടാനും ഇദ്ദേഹത്തിന് സാധിച്ചു. 31 വര്‍ഷത്തെ നിസ്വാര്‍ത്ത സേവനത്തിനുശേഷം വിരമിക്കുന്ന സേവി ജോര്‍ജ്ജിന് ഗംഭീരമായ യാത്രയയപ്പാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. ദേവികുളം സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ പരിപാടിയില്‍ പങ്കെടുത്തു.