കായംകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം, ഗർഭഛിദ്രത്തിനുള്ള മരുന്ന് നൽകി ചതിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ കാമുകൻ, ബന്ധു, മരുന്ന് നൽകിയ മെഡിക്കൽ സ്റ്റോർ ഉടമ എന്നിവരുൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി.
കായംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം ചതിയിലൂടെ നിയമവിരുദ്ധ ഗർഭഛിദ്രം നടത്തിയ സംഭവത്തിൽ മൂന്ന് പേർ റിമാൻഡിലായി. പ്രതികളായ അഭിജിത്ത് (21), ബന്ധു അജിത്ത്, കായംകുളം പ്രതാംഗമൂട് ജംഗ്ഷനിലെ നാസ് മെഡിക്കൽ സ്റ്റോർ ഉടമ അനസ് (45) എന്നിവരെയാണ് കായംകുളം പോലീസ് പിടികൂടിയത്.
രണ്ട് വർഷമായി തുടരുന്ന പീഡനത്തിനൊടുവിൽ പെൺകുട്ടി ഗർഭിണിയായതോടെയാണ് പ്രതികൾ ഗൂഢാലോചന നടത്തിയത്. ഗർഭസ്ഥ ശിശുവിന്‍റെ വളർച്ചയ്ക്കുള്ള മരുന്നാണെന്ന് വിശ്വസിപ്പിച്ച് ഗർഭഛിദ്രത്തിനുള്ള ഗുളിക നൽകി പെൺകുട്ടിയെ വഞ്ചിക്കുകയായിരുന്നു. തുടർന്നുണ്ടായ കടുത്ത രക്തസ്രാവത്തെത്തുടർന്ന് കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് നിയമവിരുദ്ധ ഗർഭഛിദ്ര വിവരം പുറത്തറിയുന്നത്.
വയറ്റിൽ ഭ്രൂണാവശിഷ്ടങ്ങൾ തങ്ങിനിന്ന് ആരോഗ്യനില വഷളായ പെൺകുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നാം പ്രതി അഭിജിത്തിനെതിരെ പോക്സോ നിയമപ്രകാരവും മെഡിക്കൽ സ്റ്റോർ ഉടമയടക്കമുള്ളവർക്കെതിരെ ഗൂഢാലോചന, വഞ്ചന, നിയമവിരുദ്ധ ഗർഭഛിദ്രം എന്നീ വകുപ്പുകൾ ചുമത്തിയുമാണ് കേസെടുത്തിരിക്കുന്നത്. മെഡിക്കൽ സ്റ്റോർ ഉടമ നടത്തിയ ഗുരുതരമായ നിയമലംഘനങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.


