വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള മണ്‍പാത്രങ്ങളും ആയുധങ്ങളും വിശ്വാസത്തിന്‍റെ ഭാഗമായി അടക്കം ചെയ്താണ് ചെങ്കല്ലറകള്‍ നിര്‍മ്മിക്കുന്നത്

കാസര്‍കോട്: കോടോത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി. കോടോത്ത് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പറമ്പ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയാണ് ചെങ്കല്ലറ കണ്ടെത്തിയത്.

കോടോം ബേളൂര്‍ പഞ്ചായത്തിലെ കോടോത്താണ് ചെങ്കല്‍പ്പാറ തുരന്ന് നിര്‍മ്മിച്ച ചെങ്കല്ലറ കണ്ടെത്തിയിരിക്കുന്നത്. മൂന്ന് തട്ടുകളായി കൊത്തിയെടുത്ത കവാടവും പടികളുമുണ്ട്. മുകള്‍ ഭാഗത്ത് വൃത്താകൃതിയില്‍ ദ്വരവുമുണ്ട്. ഒരാള്‍ക്ക് ഊര്‍ന്നിറങ്ങാന്‍ പാകത്തിലുള്ളതാണ് ഈ ദ്വാരം.

ചെങ്കല്ലറയ്ക്ക് 1800 ലധികം വര്‍ഷം പഴക്കം കണക്കാക്കുന്നു. വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള മണ്‍പാത്രങ്ങളും ആയുധങ്ങളും വിശ്വാസത്തിന്‍റെ ഭാഗമായി അടക്കം ചെയ്താണ് ചെങ്കല്ലറകള്‍ നിര്‍മ്മിക്കുന്നത്. കണ്ടെത്തിയ ചെങ്കല്ലറയില്‍ ഉള്‍ഭാഗത്ത് എന്തൊക്കെയുണ്ടെന്ന് വ്യക്തമല്ല. മണ്ണ് നിറഞ്ഞ് കിടക്കുകയാണിവിടം.

മുനിയറ, നിധിക്കുഴി, മുതലപ്പെട്ടി, പീരങ്കി ഗുഹ എന്നിങ്ങനെ പല പേരുകളിലാണ് ചെങ്കല്ലറ അറിയപ്പെടുന്നത്. മഹാശില സ്മാരകമായ ഇത് സംരക്ഷിക്കാനാണ് തീരുമാനം. നേരത്തേയും കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചെങ്കല്ലറകള്‍ കണ്ടെത്തിയിട്ടുണ്ട്.

YouTube video player