ജയിച്ച കെഎസ്‌യു സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; നാല് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
എസ്എഫ്ഐ പ്രവർത്തകരായ രാജേശ്വരി, സിദ്ധാർത്ഥ്, അമൽദേവ്, ഗോപിക എന്നിവർക്കെതിരെയാണ് പരാതി നൽകിയത്
തൃപ്പൂണിത്തുറ: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വിജയിച്ച കെഎസ്‌യു പ്രവർത്തകയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. പൂത്തോട്ട ലോ കോളേജിലാണ് സംഭവം. നാല് എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസ്. തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയും കെഎസ്‌യുവും തുല്യ സീറ്റുകൾ നേടിയതിന് പിന്നാലെ പ്രവീണയെന്ന വിദ്യാർത്ഥി നേതാവിനെയാണ് തട്ടിക്കൊണ്ടുപോയത്. പ്രവീണ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. എസ്എഫ്ഐ പ്രവർത്തകരായ രാജേശ്വരി, സിദ്ധാർത്ഥ്, അമൽദേവ്, ഗോപിക എന്നിവർക്കെതിരെയാണ് പരാതി നൽകിയത്.
തെരഞ്ഞെടുപ്പിൽ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥികളുടെ പ്രിതിനിധിയായി മത്സരിച്ച് പ്രവീണ ജയിച്ചിരുന്നു. പിന്നീട് ആശുപത്രിയിൽ പോകാനെന്ന വ്യാജേന മറ്റൊരു പെൺകുട്ടി പ്രവീണയെ കാറിൽ ഒപ്പം കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്നാണ് പരാതി. കോളേജ് തെരഞ്ഞെടുപ്പിൽ ഒൻപത് സീറ്റുകൾ വീതമാണ് എസ്എഫ്ഐയും കെഎസ്‌യുവും ജയിച്ചത്. തുടർന്നാണ് വിദ്യാർത്ഥിയെ കാറിൽ കയറ്റി കൊണ്ടുപോയതെന്നാണ് പരാതി.