അധ്യാപികയുടെ മരണത്തില്‍ ദുരൂഹതയേറുന്നു; വെളിപ്പെടുത്തലുമായി വിദ്യാർത്ഥികൾ
കോളേജിലെ രണ്ട് അധ്യാപകരുടെ മാനസിക പീഡനത്തെ കുറിച്ച് ആശ അറിയിച്ചിരുന്നതായി വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരം: കാട്ടക്കട ക്രിസ്ത്യൻ കോളജിലെ അധ്യാപിക ആശ സ്റ്റീഫന്റെ ആത്മഹത്യയിൽ അധ്യാപകർക്കെതിരെ ആരോപണവുമായി വിദ്യാർത്ഥികൾ. കോളേജിലെ രണ്ട് അധ്യാപകരുടെ മാനസിക പീഡനത്തെ കുറിച്ച് ആശ അറിയിച്ചിരുന്നതായി വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ചൊവ്വാഴ്ചയാണ് ട്രെയിൻ തട്ടിമരിച്ചനിലയിൽ അധ്യാപികയെ കണ്ടെത്തിയത്. ബാഗിൽ നിന്നും കണ്ടെടുത്ത കുറിപ്പിലാണ് സഹപ്രവർത്തകരായ രണ്ട് അധ്യാപകർക്കെതിരെ ആരോപണമുള്ളത്. എൻസിസിയുടെ ചുമതലകൂടി വഹിച്ചിരുന്ന ആശയോട് കോളജിലേക്ക് വാങ്ങിയ ചില സാധനങ്ങളുടെ ബില്ലുകള്‍ ഒപ്പിടാൻ അധ്യാപകർ നിർബന്ധിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.
അധ്യാപികയുടെ മരണം വിവാദമായിട്ടും ആത്മഹത്യ പ്രേരണക്ക് ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. കത്തിൽ പറയുന്ന കാര്യങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷമേ തുടർ നടപടിയുണ്ടാകു എന്ന് നെയ്യാറ്റിൻകര സിഐ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.