കാൽ വഴുതി കിണറ്റിൽ വീണു; അയല്‍വാസിയായ യുവതിയുടെ രക്ഷകരായി വിദ്യാർത്ഥികൾ, അഭിനന്ദനപ്രവാഹം...
മുറ്റത്തു കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോഴാണ് കിണറ്റിൽ കാൽവഴുതി വീണ അയൽവാസിയായ യുവതിയെ കണ്ടത്.
ചങ്ങരംകുളം: കിണറ്റിൽ കാൽ വഴുതിവീണ യുവതിയെ അവസരോജിതമായ ഇടപെടലിലൂടെ രക്ഷിച്ച കുരുന്നുകൾക്ക് അഭിനന്ദന പ്രവാഹം. ചങ്ങരംകുളം മാങ്കുളം സ്വദേശി കൈതവളപ്പിൽ കമറുദ്ധീന്റെ മകൻ ആറാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഇർഫാനും ഉങ്ങുതറക്കൽ ഹമീദിന്റെ മകൻ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ മുഹമ്മദ് ഹിശാമുമാണ് സമയോചിതമായ ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിച്ചത്.
മുറ്റത്തു കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോഴാണ് കിണറ്റിൽ കാൽവഴുതി വീണ അയൽവാസിയായ യുവതിയെ കണ്ടത്. തുടർന്ന് വേഗത്തിൽ അടുത്തുണ്ടായിരുന്ന പശുവിനെ കെട്ടാൻ ഉപയോഗിക്കുന്ന കയർ കിണറ്റിലേക്ക് ഇട്ടു നൽകുകയും ആഴമുള്ള കിണറ്റിൽ യുവതിക്ക് പിടിച്ച് നിൽക്കാൻ സൗകര്യം ഒരുക്കുകയും ചെയ്തു.
പിന്നീട് മറ്റൊരു യുവതിയെ വിവരം അറിയിക്കുകയും മൂന്ന് പേരും ചേർന്ന് കിണറ്റിൽ വീണ യുവതിയെ കരക്കെത്തിക്കുകയും ചെയ്തു. വിദ്യാർഥികളുടെ അവസരോജിതമായ ഇടപെടലിനെ തുടർന്നാണ് യുവതിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ കഴിഞ്ഞത്. യുവതിയുടെ ജീവൻ രക്ഷിച്ച വിദ്യാർഥികൾക്ക് നിരവധി അഭിനന്ദനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona