സ്കൂളുകൾ അനധികൃതമായി ഈടാക്കിയ സ്പെഷ്യൽ ഫീസ് തിരിച്ചുകിട്ടിയില്ലെന്ന് പ്ലസ് ടു വിദ്യാർത്ഥികൾ
കലാ–കായിക പരിപാടികളക്കം പാഠ്യേതര കാര്യങ്ങള്‍ക്കാണ് ഹയര്‍ സെക്കൻഡറി വിദ്യാര്‍ത്ഥികളില്‍ നിന്ന് നേരത്തെ പ്രധാനമായും സ്പെഷ്യല്‍ ഫീസ് പിരിച്ചെടുത്തിരുന്നത്. സ്കൂളുകള്‍ അടഞ്ഞുകിടന്നിട്ടും കലാ-കായിക മേളകള്‍ നടക്കാതിരുന്നിട്ടും പക്ഷെ പിരിവിന് കുറവുണ്ടായില്ല.
മലപ്പുറം: പ്ലസ് ടു വിദ്യാര്‍ത്ഥികളില്‍ നിന്ന് അനധികൃതമായി ഈടാക്കിയ സപെഷ്യല്‍ ഫീസ് വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയും തിരിച്ചു കിട്ടിയിട്ടില്ല. അടഞ്ഞു കിടക്കുന്ന സ്കൂളുകളില്‍ കലാ, കായിക മേളയുടെ പേരിലാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്പെഷ്യല്‍ ഫീസ് പിരിച്ചത്. വിവാദമായതോടെ പണം പിരിക്കുന്നത് വിദ്യഭ്യാസ വകുപ്പ് നിര്‍ത്തവച്ചിരുന്നു.
കലാ–കായിക പരിപാടികളക്കം പാഠ്യേതര കാര്യങ്ങള്‍ക്കാണ് ഹയര്‍ സെക്കൻഡറി വിദ്യാര്‍ത്ഥികളില്‍ നിന്ന് നേരത്തെ പ്രധാനമായും സ്പെഷ്യല്‍ ഫീസ് പിരിച്ചെടുത്തിരുന്നത്. സ്കൂളുകള്‍ അടഞ്ഞുകിടന്നിട്ടും കലാ-കായിക മേളകള്‍ നടക്കാതിരുന്നിട്ടും പക്ഷെ പിരിവിന് കുറവുണ്ടായില്ല. പ്ലസ്ടു സയന്‍സ് ബാച്ച് വിദ്യാര്‍ഥികളില്‍ നിന്ന് 530 രൂപയും കൊമേഴ്സുകാരില്‍ നിന്ന് 380 രൂപയും ഹ്യൂമാനിറ്റിക്സുകാരില്‍ നിന്ന് 280 രൂപയും സ്പെഷ്യല്‍ ഫീസായി സ്കൂള്‍ പ്രിൻസിപ്പല്‍മാര്‍ പിരിച്ചെടുത്തു.
ഈ പണം അടച്ചശേഷമേ സര്‍ട്ടിഫിക്കറ്റുകള്‍ സ്കൂളില്‍ നിന്ന് കിട്ടുകയുള്ളൂവെന്ന് വന്നതോടെയാണ് പല വിദ്യാര്‍ത്ഥികളും പണം അടച്ചത്. പിരിവ് വിവാദമായതോടെ സെപ്തംബര്‍ ഒന്നിനാണ് തീരുമാനം പിന്‍വലിച്ചത്.അപ്പോഴേക്കും നിരവധി വിദ്യാര്‍ത്ഥികള്‍ പണം അടച്ചിരുന്നു. സ്കൂളില്‍ അന്വേഷിക്കുമ്പോള്‍ പണം തിരിച്ചു നല്‍കുന്നതു സംബന്ധിച്ച് ഉത്തരവുകളൊന്നും കിട്ടിയിട്ടില്ലെന്ന മറുപടിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്.