എടമുട്ടത്തെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് 9.70 ലക്ഷം രൂപ തട്ടിയെടുത്ത മഹാരാഷ്ട്ര സ്വദേശിയെ ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടികൂടി.

തൃശൂർ: എടമുട്ടത്തെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് 9.70 ലക്ഷം രൂപ തട്ടിയെടുത്ത് ദുബായിലേക്ക് കടക്കാൻ ശ്രമിച്ച മഹാരാഷ്ട്ര സ്വദേശിയെ വിമാനത്താവളത്തിൽ വെച്ച് പിടികൂടി. എടമുട്ടത്ത് സ്വർണ്ണപ്പണി ചെയ്തുവന്നിരുന്ന സന്തോഷിനെയാണ് (35) മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്.

എടമുട്ടത്തെ സ്വർണ്ണപ്പണയ സ്ഥാപനത്തിലെ മാനേജർ ഷണ്മുഖന്റെ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജൂലൈ 31 മുതൽ ഈ വർഷം ഏപ്രിൽ 10 വരെയുള്ള കാലയളവിൽ 201 ഗ്രാം 700 മില്ലിഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം സ്വർണമാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

ഏകദേശം 20 വർഷത്തോളം എടമുട്ടത്ത് കുടുംബമായി താമസിച്ചിരുന്ന സന്തോഷ് ഈ ധനകാര്യ സ്ഥാപനത്തിൽ വർഷങ്ങളായി സ്വർണം പണയം വയ്ക്കാറുണ്ട്. കൂടാതെ, മറ്റുള്ളവർ പണയം വെക്കുന്ന സ്വർണം മാറ്റുരച്ച് നോക്കുന്ന ജോലിയും ഇയാൾ ചെയ്യാറുണ്ട്. ജീവനക്കാർക്ക് സന്തോഷിനെ പരിചയമുള്ളതുകൊണ്ടും ആഭരണങ്ങളിൽ 916 മുദ്ര ഉള്ളതുകൊണ്ടും പണയം വെച്ച ആഭരണങ്ങൾ അവർ ഉരച്ച് പരിശോധിച്ചിരുന്നില്ല.

സ്വർണം ഉരച്ച് പരിശോധിക്കുന്നതിനായി ഫോണിൽ വിളിച്ചപ്പോൾ കിട്ടാതെ വന്നതിനെ തുടർന്ന് ഇയാൾ താമസിച്ചിരുന്ന വാടക വീട്ടിൽ ചെന്നപ്പോഴാണ് ഇയാൾ ഭാര്യയും കുട്ടികളുമായി സ്ഥലം വിട്ടതായി അറിഞ്ഞത്. തുടർന്നാണ് സ്ഥാപനം പോലീസിൽ പരാതി നൽകിയത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.