പൊലീസ് സ്ഥലത്തെത്തി രണ്ട് പേരെ പിടികൂടിയെങ്കിലും സംഘത്തിലെ മൂന്നാമൻ ഓടി രക്ഷപ്പെട്ടു
തിരുവനന്തപുരം: ഡ്യൂട്ടിയിലായിരുന്ന റെയിൽവേ ജീവനക്കാർക്കു നേരെ കല്ലെറിഞ്ഞ പ്രതികളെ അറസ്റ്റ് ചെയ്തു. പാറശാല കരുമാനൂർ സ്വദേശി പ്രവീൺ(30), മുര്യങ്കര സ്വദേശി സുബീഷ്(21) എന്നിവരാണ് പാറശാല റെയിൽവേ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞദിവസം രാത്രി 10ന് പാറശാല ഇലങ്കം ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് മദ്യപിച്ചെത്തിയ സംഘം ട്രാക്കിൽ പരിശോധന നടത്തുകയായിരുന്ന ജീവനക്കാർക്കുനേരെ കല്ലെറിഞ്ഞത്.
പാളത്തിലൂടെ നടന്ന് വന്നതിനാൽ പെട്ടന്നുണ്ടായ ആക്രമണത്തിൽ ജീവനക്കാർക്ക് ഒന്നും ചെയ്യാനായില്ല. ആക്രമണത്തിൽ ഒരാൾക്ക് കാര്യമായ പരിക്കേറ്റിരുന്നു. സംഭവത്തിൽ ജീവനക്കാർ പാറശാല റെയിൽവേ പൊലീസിന് പരാതി നൽകി.
തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി രണ്ട് പേരെ പിടികൂടിയെങ്കിലും സംഘത്തിലെ മൂന്നാമൻ ഓടി രക്ഷപ്പെട്ടു. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കി. കോടതി പ്രതികളെ റിമാൻഡ് ചെയ്തു. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ പിടികൂടുമെന്നും റെയിൽവേ പൊലീസ് പറഞ്ഞു.


