സാലറി ചലഞ്ചിനോട്  ' നോ ' പറഞ്ഞ വനിത ഉദ്യോഗസ്ഥയ്ക്ക് വിരമിക്കൽ തലേന്ന് സസ്പെൻഷൻ. അടാട്ട് പഞ്ചായത്ത് സെക്രട്ടറി എം.എം പങ്കജത്തിനെയാണ്  സസ്പെൻഷന്‍റ് ചെയ്തത്. സെപ്തംബർ 30 നാണ് പങ്കജം സർവീസിൽ നിന്ന് വിരമിക്കേണ്ടിയിരുന്നത്. ഞായറായതിനാൽ നടപടികൾ ഇന്ന് ശനിയാഴ്ച്ചത്തേയ്ക്കാക്കി.

തൃശൂർ: സാലറി ചലഞ്ചിനോട് ' നോ ' പറഞ്ഞ വനിത ഉദ്യോഗസ്ഥയ്ക്ക് വിരമിക്കൽ തലേന്ന് സസ്പെൻഷൻ. അടാട്ട് പഞ്ചായത്ത് സെക്രട്ടറി എം.എം പങ്കജത്തിനെയാണ് സസ്പെൻഷന്‍റ് ചെയ്തത്. സെപ്തംബർ 30 നാണ് പങ്കജം സർവീസിൽ നിന്ന് വിരമിക്കേണ്ടിയിരുന്നത്. ഞായറായതിനാൽ നടപടികൾ ഇന്ന് ശനിയാഴ്ച്ചത്തേയ്ക്കാക്കി. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് മന്ത്രിയുടെ അഭിനന്ദനമേറ്റ് വാങ്ങി, ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ട് തിരിച്ചെത്തുന്ന വീട്ടമ്മയെ വരവേൽക്കാൽ കോട്ടയത്തെ വീട്ടിലുള്ള കുടുംബാംഗങ്ങളും ഒരുക്കത്തിലായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായി സസ്പെന്‍ഷന്‍ കിട്ടിയത്.

ഇന്നലെ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ യാത്രയയപ്പ് ചടങ്ങിന് ശേഷം മടങ്ങിയെത്തിയപ്പോഴാണ് സർക്കാർ ഉത്തരവ് കയ്യിൽ കിട്ടിയത്. സാലറി ചലഞ്ചിനെ അനുകൂലിക്കാത്തവർക്കുനേരെയുള്ള സർക്കാർ പ്രതികാരം മികച്ച സേവനത്തിന് കിട്ടുന്ന "പ്രതിഫലം" ആണെന്ന മുന്നറിയിപ്പായാണ് ഒരുവിഭാഗം ജീവനക്കാർ കാണുന്നത്.

പ്രളയക്കെടുതി അനുഭവിച്ച നാടുകളിലൊന്നാണ് പുഴയ്ക്കലിലെ അടാട്ട് പഞ്ചായത്ത്. ഇവിടെ മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി യോജിച്ച് പ്രവർത്തിച്ചില്ലെന്നാണ് നടപടിക്ക് ആധാരമായി ആരോപിക്കുന്ന കുറ്റം. വില്ലേജ് ഓഫീസറുടെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും കാരണമായി പറയുന്നു. മുഖ്യമന്ത്രിയുടെ പേരിൽ ദുരിതാശ്വാസ നിധിയുള്ളപ്പോൾ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ട്, ക്യാമ്പുകളിൽ പ്രദർശിപ്പിച്ചതായും സസ്പെൻഷൻ ഉത്തരവിൽ ആരോപിക്കുന്നുണ്ട്.

അതേസമയം, അപ്രതീക്ഷിതമായ സർക്കാർ നടപടിയോടെ മനസ് തളർന്ന വനിതാ സെക്രട്ടറിക്ക് വിഷയത്തോട് പ്രതികരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. സഹപ്രവർത്തകരും കുടുംബവുമായും ആലോചിച്ച് തീരുമാനങ്ങളെടുക്കാനാണിപ്പോൾ ആലോചന.ഒരു മാസത്തെ ശമ്പളം നൽകണമെന്ന ആവശ്യത്തോട് പ്രതികരിച്ചത് പഞ്ചായത്തിലെ ഭരണാനുകൂല ജീവനക്കാരുടെ വിദ്വേഷത്തിന് കാരണമാക്കി. ശമ്പളം നൽകാനാവില്ലെന്ന് തുറന്നുപറയുകയും ചെയ്തതോടെ സഹപ്രവര്‍ത്തകര്‍ എതിരാകുകയായിരുന്നു. മുമ്പും പല കാര്യങ്ങളിൽ സംഘടനാ നേതാക്കളും മറ്റും സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയിരുന്നതായി കെ.പി.ഇ.ഒ അംഗങ്ങൾ ആരോപിച്ചു. 

പദ്ധതി നിർവഹണങ്ങളിലും വേറിട്ട പ്രവർത്തനങ്ങളിലും നിരവധി ദേശീയ പുരസ്കാരങ്ങളടക്കം നേടിയ പഞ്ചായത്താണ് അടാട്ട്. ഇടക്കാലത്തുണ്ടായ തളർച്ച അടാട്ടിന്‍റെ ഗ്രാഫ് താഴേയ്ക്കാക്കി. 2015-16 ൽ അടാട്ടിന്‍റെ പിറകോട്ട് പോക്കിനെ വകുപ്പ് മന്ത്രിയായിരുന്ന കെ.ടി ജലീൽ രൂക്ഷമായി വിമർശിച്ചിരുന്നു. 2016-17 പദ്ധതി വർഷത്തിനിടെ നവംബറിൽ സെക്രട്ടറിയായി ചുമതലയേറ്റ എം.എം പങ്കജ മൂന്ന് മാസം കൊണ്ടാണ് നൂറ് ശതമാനം പദ്ധതി നിർവഹണത്തിലൂടെ അടാട്ടിന്‍റെ പ്രതാപം വീണ്ടെടുത്തത്. സംസ്ഥാനത്ത് തന്നെ ആ സാമ്പത്തിക വർഷം പദ്ധതി വിഹിതം പൂർണമായും വിനിയോഗിച്ച ആദ്യ പഞ്ചായത്തുകളുടെ അടാട്ടിനെ എത്തിച്ചതിന് സെക്രട്ടറിയെ മന്ത്രി ജലീൽ പൊതുവേദിയിൽ വച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു.