കുടുംബ ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ എസ് ഐക്ക് സസ്പെന്‍ഷന്‍

കോഴിക്കോട്: കുടുംബ ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ എസ് ഐക്ക് സസ്പെന്‍ഷന്‍. കല്‍പ്പറ്റ സ്റ്റേഷനിലെ എസ് ഐ അബ്ദുള്‍ സമദിനെയാണ് അച്ചടക്ക ലംഘനം നടത്തിയെന്ന് കാട്ടി കണ്ണൂര്‍ റേഞ്ച് ഡി ഐ ജി സസ്പെൻഡ് ചെയ്തത്. ഇയാള്‍ക്കെതിരെ വകുപ്പു തല അന്വേഷണം നടത്താനും ഉത്തരവിട്ടിട്ടുണ്ട്. ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് കള്ളക്കേസില്‍ കുടുക്കിയെന്നായിരുന്നു എടച്ചേരിയിലെ മുന്‍ എസ് ഐ ആയിരുന്ന അബ്ദുള്‍ സമദിനെതിരായി എടച്ചേരി സ്വദേശി നിജേഷും മക്കളും ജില്ലാ പൊലീസ് മേധിവിക്ക് നല്‍കിയ പരാതി.

ചെയ്യാത്ത തെറ്റിന് 15 ദിവസം ജയിലിൽ കിടക്കേണ്ടി വന്നെന്ന് നിജേഷ് പറയുന്നു. ഭാര്യയെ കൊണ്ട് പരാതി എഴുതി വാങ്ങിയത് സമദായിരുന്നു. ഇവർ തമ്മിലെ ബന്ധം ചോദ്യം ചെയ്താൽ വീണ്ടും കേസിൽ കുടുക്കുമെന്ന് എസ്‌ ഐ ഭീഷണിപ്പെടുത്തിയെന്നും നിജേഷ് പറയുന്നു. നിജേഷിന്റെ പരാതിയിൽ നേരത്തെ സമദിനെ കൽപ്പറ്റ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു ശേഷവും ഭീഷണി തുടരുന്നു എന്നായിരുന്നു പരാതി. പരാതിക്ക് പിന്നാലെയാണ് അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയുള്ള നടപടി.

Read more:  എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനത്തിന് പിന്നാലെ അലൻ ഷുഹൈബ് പൊലീസ് കസ്റ്റഡിയിൽ; റാഗ് ചെയ്തെന്ന് പരാതി

വടകര റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ് പി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ നിജേഷിനെതിരെ ഭാര്യ രംഗത്തെത്തി. തീർത്തും വ്യത്യസ്തമായ കാര്യമായിരുന്നു അദ്ദേഹത്തിന് പറയാനുള്ളത്. നിജേഷിന്‍റെ വിവാഹേതര ബന്ധം ചോദ്യം ചെയ്തതിന്‍റെ പേരിലാണ് തനിക്കും എസ്ഐക്കുമെതിരെ ഇയാള്‍ അപവാദ പ്രചാരണം നടത്തുന്നതെന്നും ഇവര്‍ പറയുന്നു. നിജേഷിനെതിരെ താന്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ നിയമ നടപടികള്‍ തുടരുന്നതിനിടെ ആണ് ഇത്തരത്തിലുള്ള പരാതിയെന്നും ഇവര്‍ ആരോപിക്കുന്നു. .
YouTube video player