വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 22.75 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത തമിഴ്നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇടുക്കി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 22.75 ലക്ഷം രൂപ തട്ടിയെടുത്ത തമിഴ്നാട് സ്വദേശി അറസ്റ്റിൽ. ഇന്തോനേഷ്യയിൽ ജുനിയർ എഞ്ചിനിയറായി ജോലി വാഗ്ദാനം ചെയ്ത്, ഇടുക്കി, വണ്ടൻമേട് എന്നിവിടങ്ങളിലെ അഞ്ച് യുവാക്കളിൽ നിന്ന് 22,75000രൂപ വാങ്ങിയ ശേഷം ജോലി നല്കാതെ യുവാക്കളെ വഞ്ചിച്ച കേസിൽ കോയമ്പത്തൂർ ഗാന്ധിനഗർ സ്വദേശി എം അരുണാചലമാണ് അറസ്റ്റിലായത്. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ ഇടുക്കി സബ് ഇൻസ്പെക്ടർ റ്റിസി മുരുകന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
ASI ജോർജ്ജ്കുട്ടി ,സിവിൽ പൊലീസ് ഓഫീസർ ബെൻസി ലാൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ചെന്നൈയിലെ സ്മാർട്ട് കരിയർ കൺസൾട്ടൻസി എന്ന സ്ഥാപനം വഴിയാണ് ജോലി വാഗ്ദാനം ചെയ്തത്. ഇടുക്കി ജില്ലക്കാരെക്കൂടാതെ മറ്റ അനവധി ഉദ്യോഗാർത്ഥികളിൽ നിന്നും ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ അരുണാചലം തട്ടി എടുത്തിട്ടുള്ളതായി ബോധ്യമായിട്ടുണ്ട്. ഇടുക്കി, വണ്ടൻമേട് പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞ പ്രതി ചെന്നൈയിലെ ഓഫീസ് ഒരു മാസം മുമ്പ് അടച്ചു പോയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.