ഓട്ടം പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ടാക്സി ഡ്രൈവർ കോന്നിയിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
കോന്നിയിൽ ഹോട്ടൽ മുറിയിൽ ടാക്സി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി
പ്രതീകാത്മക ചിത്രം
പത്തനംതിട്ട: കോന്നിയിൽ ഹോട്ടൽ മുറിയിൽ ടാക്സി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളപ്പാറ സ്വദേശി അനീഷ് (41) ആണ് മരിച്ചത്. ഹോട്ടൽ മുറിയിൽ തൂങ്ങിയ നിലയിൽ ആണ് മൃതദേഹം കണ്ടത്. ആത്മഹത്യ ആണെന്നാണ് നിഗമനം. ചൊവ്വാഴച്ച ടാക്സി ഓട്ടം പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.
Read more: ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ തലസ്ഥാനത്തെ ഫ്ലാറ്റിൽ പൊലീസ് റെയ്ഡ്, അകത്തുകയറിയത് വാതിൽ തകർത്ത്
അതേസമയം ഇടുക്കിയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത സ്വകാര്യ സ്കൂളിലെ അധ്യാപകനെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നു എന്നതാണ്. മൂന്നാർ പൊലീസാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
കട്ടപ്പന ശാന്തിഗ്രാം സ്വദേശിയായ അരുൺ തോമസ് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാവിലെ 10 30 ഓടെ സ്കൂളിലെത്തിയ ഇദ്ദേഹം 11 ഓടെ തിരികെ വീട്ടിൽ എത്തിയ ശേഷമായിരുന്നു ആത്മഹത്യ ചെയ്തത്. പിതാവ് അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും അധ്യാപകരും കുട്ടികളും എത്തി വാതിൽ പൊളിച്ച് ഇദ്ദേഹത്തെ മൂന്നാർ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അധ്യാപകൻ അസ്വസ്ഥനായിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്.
സ്കൂളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നതിലടക്കം അന്വേഷണം പുരോഗമിക്കുകയാണ്. ഫോറൻസിക് വിദഗ്ധർ മരിച്ച അധ്യാപകന്റെ വീട്ടിൽ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം അധ്യാപകന്‍റെ മരണത്തിൽ സ്കൂൾ മാനേജുമെന്റ് അനുശോചനം രേഖപ്പെടുത്താത്തതിലും കുട്ടികൾക്ക് അവധി നൽകാതിരുന്നതിലും വലിയ വിമർശനവും ഉയർന്നിട്ടുണ്ട്.