നാലു വിദ്യാർഥികൾ പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി അധ്യാപകനെതിരെ പരാതി നൽകുകയായിരുന്നു.  

കൽപ്പറ്റ: വയനാട്ടിൽ പോക്സോ കേസിൽ അറസ്റ്റിലായ കായികാധ്യാപകനെ പൊതു വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. പുത്തൂർവയൽ താഴംപറമ്പിൽ ജോണിയെ (50) ആണ് സസ്പെൻഡ് ചെയ്തത്. വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറാണ് അന്വേഷണം നടത്തി സസ്പെന്റ് ചെയ്തത്. നാലു വിദ്യാർഥികൾ പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി അധ്യാപകനെതിരെ പരാതി നൽകുകയായിരുന്നു. മേപ്പാടി സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ കായിക അധ്യാപകനായിരുന്നു ജോണി. അധ്യാപകന്‍ മോശമായി പെരുമാറിയെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ സ്‌ക്കൂള്‍ വിട്ടതിന് ശേഷം നേരിട്ട് മേപ്പാടി പൊലീസ് സ്റ്റേഷനില്‍ എത്തി ഇന്‍സ്‌പെക്ടറെ കണ്ട് പരാതി പറയുകയായിരുന്നു. 

4 വിദ്യാര്‍ത്ഥികളാണ് കായിക അധ്യാപകനെതിരെ ആദ്യഘട്ടത്തില്‍ പരാതിയുമായി രംഗത്ത് വന്നത്. വിദ്യാര്‍ഥികളില്‍ കാര്യങ്ങള്‍ മനസിലാക്കിയ പൊലീസ് തൊട്ടടുത്ത ദിവസം തന്നെ ജോണിയെ കസ്റ്റഡിയിലെടുത്തിരുന്നു. കൂടുതല്‍ പരാതികള്‍ ഉണ്ടെങ്കില്‍ അവ പരിശോധിക്കുന്നതിനായി സ്‌കൂളില്‍ കൗണ്‍സിലിംഗ് നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. കൂടുതൽ പരാതികൾ ഉണ്ടോ എന്നറിയാൻ കൂടുതൽ വിദ്യാർത്ഥികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. സ്കൂൾ അധികൃതരിൽ നിന്നും വിവരം തേടുമെന്നും അറിയിച്ചിരുന്നു.