പരിസ്ഥിതിയ്ക്ക് വേണ്ടി കാശ്മീരിൽ നിന്ന് കന്യകുമാരിയിലേക്ക് അധ്യാപകരുടെ സൈക്കിൾ പര്യടനം
പരിസ്ഥിതി സന്ദേശവുമായി കാശ്മീരിൽ നിന്നും കന്യകുമാരിയിലേക്ക് സൈക്കിൾ പര്യടനത്തിലാണ് പഞ്ചാബിൽ നിന്നുള്ള നാല് അധ്യാപകർ.
കോഴിക്കോട്: പരിസ്ഥിതി സന്ദേശവുമായി കാശ്മീരിൽ നിന്നും കന്യകുമാരിയിലേക്ക് സൈക്കിൾ പര്യടനത്തിലാണ് പഞ്ചാബിൽ നിന്നുള്ള നാല് അധ്യാപകർ. പഞ്ചാബിലെ ഫിറോസ്പൂർ സ്വദേശിയായ നിർമൽ സിങ്, രാമൻപ്രീത് സിങ്, ബതിന്ദയിൽ നിന്നുള്ള ഹർമിത് സിങ്, അബഹർ സ്വദേശി ഹരോജിത് സിങ് എന്നിവരാണ് യാത്രാമധ്യേ ഇന്നലെ കോഴിക്കോടെത്തിയത്.
സൈക്കളിങ്ങിനോടുള്ള പ്രണയമാണ് ഇവരെ ഒന്നിച്ച് ചേർത്തത്. നീണ്ട യാത്ര ആസ്വദിക്കുക മാത്രമല്ല ഈ അധ്യാപകർ. പരിസ്ഥിതിയും ചുറ്റുപാടും സംരക്ഷിക്കുന്നതിന്‍റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളില്‍ ബോധവത്ക്കരണം നടത്തിയാണ് ഇവർ മുന്നോട്ടുപോകുന്നത്. ഇതിനകം മൂവായിരം കിലോമീറ്റർ സംഘം പിന്നിട്ടുകഴിഞ്ഞു.
എല്ലാ ദിവസവും 10 മുതൽ 150 വരെ കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് സംഘത്തിന്‍റെ യാത്ര. ശ്രീനഗറിലേക്കും ലേയിലേക്കും ലേയിൽ നിന്ന് മണാലിയിലേക്കും 1400 കിലോമീറ്ററോളം ദൂരമാണ് ആദ്യം സൈക്കിളിൽ സഞ്ചരിച്ചത്. ഈ പര്യടന ശേഷം രാജ്യത്ത് ഇനിയും സമാനമായ യാത്രകൾ നടത്തി പരിസ്ഥിതിയെക്കുറിച്ചും അവയെ സംരക്ഷിക്കുന്നതിന്‍റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു.