സംസ്ഥാന സർക്കാരിന്‍റെ പ്രത്യേകാനുമതിയോടെ നായർകുഴി ഗവ. ഹയർ സെക്കന്‍ററി സ്കൂളിലെ ലൈബ്രറി ഹാൾ അണുവിമുക്തമാക്കി പ്രത്യേകം സജ്ജീകരിച്ചാണ് ഷനാനയുടെ പരീക്ഷാ കേന്ദ്രം ഒരുക്കിയിരുന്നത്. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഒപ്പം ആംബുലൻസിലായിരുന്നു പരീക്ഷാ കേന്ദ്രത്തിലേക്കുള്ള യാത്ര. 


കോഴിക്കോട്: രക്താര്‍ബുദത്തെ മനഃസാന്നിദ്ധ്യം കൊണ്ട് നേരിട്ട് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ഫാത്തിമ ഷഹാന, തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞു. രോഗാവസ്ഥയില്‍ തന്നെ സഹായിക്കാനായി മുന്നില്‍ നിന്ന ജനപ്രതിനിധി പി.ടി.എ റഹീം എം.എൽ.എയെ കാണാനായി ഫാത്തിമ ഷഹാന എത്തിയപ്പോഴായിരുന്നു വികാരനിര്‍ഭരമായ രംഗങ്ങള്‍ അരങ്ങേറിയത്. 

Add Asianetnews as a Preferred SourcegooglePreferred

എടരിക്കോട് പി കെ എം ഹൈസ്കൂളിൽ പത്താം തരത്തിൽ പഠിച്ച് കൊണ്ടിരിക്കെ പനി ബാധിച്ച ഷഹാനക്ക് രക്താര്‍ബുദമാണെന്ന് സ്ഥിരീകരിച്ചത് മെഡിക്കൽ കോളജിലെ പരിശോധനയിലാണ്. തുടർന്ന് ചൂലൂരിലെ എം.വി.ആർ കാൻസർ സെന്‍ററിൽ ചികിത്സയ്ക്കെത്തി. അപ്പോഴും ഡോക്ടറാവുകയെന്ന മോഹം ഫാത്തിമ ഉള്ളിന്‍റെ ഉള്ളില്‍ കൊണ്ടു നടന്നു. ഇൻഫെക്ഷൻ സാദ്ധ്യത കണക്കിലെടുത്ത് പഠനം ഉപേക്ഷിക്കണമെന്ന ഡോക്ടർമാരുടെയും കുടുംബാംഗങ്ങളുടെയും സ്നേഹപൂർവ്വമുള്ള നിർബന്ധത്തിന് വഴങ്ങാൻ അവള്‍ തയ്യാറായില്ല.

ആഴ്ചയിൽ നാല് തവണ നടക്കുന്ന കീമോ തെറാപ്പിയുടെ അവശതയോടും ശരീരം മുഴുക്കെ അനുഭവപ്പെടുന്ന നുറുങ്ങുന്ന വേദനയോടും പടപൊരുതി എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ ഈ മിടുക്കി ഫലം വന്നപ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തി. മുഴുവൻ വിഷയങ്ങളിലും എ പ്ലസ്.

സംസ്ഥാന സർക്കാരിന്‍റെ പ്രത്യേകാനുമതിയോടെ നായർകുഴി ഗവ. ഹയർ സെക്കന്‍ററി സ്കൂളിലെ ലൈബ്രറി ഹാൾ അണുവിമുക്തമാക്കി പ്രത്യേകം സജ്ജീകരിച്ചാണ് ഷനാനയുടെ പരീക്ഷാ കേന്ദ്രം ഒരുക്കിയിരുന്നത്. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഒപ്പം ആംബുലൻസിലായിരുന്നു പരീക്ഷാ കേന്ദ്രത്തിലേക്കുള്ള യാത്ര. എടരിക്കോട് സ്കൂളിലെ അദ്ധ്യാപകർ എം.വി.ആർ കാൻസർ സെന്‍ററിലെത്തി ഷഹാനക്കുവേണ്ടി ക്ലാസെടുത്തുകൊടുക്കുകയും ഡോക്ടർമാരും നഴ്സുമാരും ബന്ധുക്കളും പ്രോൽസാഹനങ്ങളുമായി ഒപ്പം നിൽക്കുകയും ചെയ്തു. ഉയര്‍ന്ന വിജയം നേടിയ ഷഹാനയെ അഭിനന്ദിക്കാൻ പി.ടി.എ റഹീം എം.എൽ.എയെത്തിയതോടെയാണ് ഇക്കാര്യം പുറം ലോകമറിയുന്നത്. തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ തുടങ്ങിയവരുടെ അഭിനന്ദനങ്ങളും ഷഹാനയെ തേടിയെത്തി.

മലപ്പുറം ജില്ലയിലെ പൂക്കിപ്പറമ്പിനടുത്ത് തെന്നലയിൽ കളത്തിങ്ങൽ അബ്ദുൽ നാസറിന്‍റെയും സലീനയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തെയാളാണ് ഷഹാന. പി.ടി.എ റഹീം എം.എൽ.എയുടെ വസതിയിൽ നേരിട്ടെത്തിയ ഷഹാന ഒപ്പം നിന്ന ചൂലൂർ എം.വി.ആർ കാൻസർ സെന്‍ററിലെ ജീവനക്കാരോടും ജനപ്രതിനിധികളോടും നാട്ടുകാരോടും നന്ദി പറഞ്ഞു.