മലപ്പുറം വഴിക്കടവിൽ ആനയുടെ ജഡം കണ്ടെത്തി
ഏറെ നാള്‍ ഭക്ഷണം കഴിക്കാത്തതുകൊണ്ടാവും ഏറെ മെലിഞ്ഞ നിലയിലായിരുന്നു ആന...
മലപ്പുറം: മലപ്പുറം (Malappuram) വഴിക്കടവ് വെള്ളക്കട്ടയില്‍ കാട്ടാനയെ (Wild Elephant) ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വനത്തിലാണ് ഏതാണ്ട് പതിനഞ്ച് വയസ് പ്രായമുള്ള ആനയുടെ ജഡം കണ്ടെത്തിയത്. അസുഖം ബാധിച്ച് ചരിഞ്ഞതാണെന്നാണ് പ്രാഥമിക വിവരം. ഏറെ നാള്‍ ഭക്ഷണം കഴിക്കാത്തതുകൊണ്ടാവും ഏറെ മെലിഞ്ഞ നിലയിലായിരുന്നു ആന. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാവൂ.
അതേസമയം ആറളത്ത് ശ്വാസകോശത്തിലും കരളിലും ഏറ്റ മുറിവ് കാരണം കാട്ടുകൊമ്പൻ ചരിഞ്ഞിരുന്നു. ആനയുടെ ശരീരത്തിലെ മുറിവുകൾക്ക് മൂന്ന് ദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന ചീങ്കണ്ണിപ്പുഴയിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കാട്ടുകൊമ്പനെ കാണുന്നത്. കാലിന്‍റെ പിൻഭാഗത്തും തുമ്പിക്കൈയിലും മസ്തകത്തിന്റെ വശത്തും ഗുരുതരമായി പരിക്കേറ്റ ആന ഇന്നലെ രാത്രി ചരിഞ്ഞു. വയനാട് ചീഫ് വെറ്റിനറി ഓഫീസറിന്‍റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം.