മുന്നറിയിപ്പുകളില്ലാതെ ഡാം തുറന്ന് വിട്ടതാണ് പ്രളയത്തിന് ഇടയാക്കിയതെന്നും ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ തൃശൂർ സ്വദേശി സുജോബി ജോസ് പ്രധാനമന്ത്രിക്ക് അയച്ച പരാതിയിലാണ് കേന്ദ്രം ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് ഉറപ്പ് നല്‍കിയത്. 


തൃശൂർ: പേമാരിക്ക് പുറകേ വന്ന പ്രളയം ഒഴിഞ്ഞെങ്കിലും വിവാദങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ. പ്രളയത്തിന് കാരണക്കാരാരെന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ എല്ലാവരും. മുന്നറിയിപ്പുകളില്ലാതെ ഡാമുകളെല്ലാം കൂട്ടത്തോടെ തുറന്നു വിട്ടതാണ് ദുരന്തത്തിന് കാരണമെന്ന് യുഡിഫും, ബിജെപിയും ആരോപിക്കുന്നു. എന്നാല്‍ അതിശക്തമായ മഴയാണ് പ്രളയത്തിന് കാരണമെന്ന് സിപിഎമ്മും ഇടത് മുന്നണിയും വാദിക്കുന്നത്. 

ഇതോടൊപ്പം കേന്ദ്രത്തിന്‍റെ കാലാവസ്ഥാ പ്രവചനം പാളിയെന്ന് ആരോപം നിലനില്‍ക്കുമ്പോളാണ് പ്രളയ കാരണം അന്വേഷിച്ച് കേന്ദ്രവും ഇറങ്ങുന്നത്. മുന്നറിയിപ്പുകളില്ലാതെ ഡാം തുറന്ന് വിട്ടതാണ് പ്രളയത്തിന് ഇടയാക്കിയതെന്നും ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ തൃശൂർ സ്വദേശി സുജോബി ജോസ് പ്രധാനമന്ത്രിക്ക് അയച്ച പരാതിയിലാണ് കേന്ദ്രം ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് ഉറപ്പ് നല്‍കിയത്. 

സുജോബിന്‍റെ പരാതിയിൽ നടപടിയിലാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇമെയില്‍ വഴിയാണ് മറുപടി നല്‍കിയത്. പ്രളയത്തിൽ മതിയായ സഹായം നൽകാതെയും, വിദേശ സഹായങ്ങൾ സ്വീകരിക്കുന്നതിനെതിരെയുമുള്ള കേന്ദ്ര നിലപാടിനെതിരെ സംസ്ഥാനത്ത് വൻ വിമർശനം ഉയരുമ്പോഴാണ് പ്രളയം സംസ്ഥാന സർക്കാരിന്‍റെ കെടുകാര്യസ്ഥതയാണെന്ന ആരോപണത്തിൽ പരാതി ലഭിക്കുന്നത്.

ഡാം തുറന്ന് വിട്ടതാണെന്ന് വ്യക്തമാക്കി കേന്ദ്ര ഭൗമ മന്ത്രാലയം ഇവിടെ രംഗത്ത് വന്നിരുന്നു. ഇതിനെ എതിർത്ത് ശക്തമായ മഴയാണ് കാരണമെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര ജല കമ്മീഷനും രംഗത്ത് വന്നത് വിദഗ്ധർക്കും, വകുപ്പുകൾക്കിടയിലും ചേരിപ്പോരിന് ഇടയാക്കിയിരുന്നു. പ്രളയത്തിൽ കേന്ദ്രത്തെ വിമർശിച്ചു കൊണ്ടിരിക്കെ, കേന്ദ്രതല അന്വേഷണം സംസ്ഥാനത്തിന് നിർണായകമാകും. നേരത്തെ രേഖകളില്ലാതെ കേരളത്തിൽ കുടുങ്ങി ജയിലുകളിൽ കഴിഞ്ഞിരുന്ന ബംഗ്ലാദേശ് സ്വദേശികളുടെ മോചനത്തിന് ഇടയാക്കിയത് സുജോബി പ്രധാനമന്ത്രിക്ക് അയച്ച കത്തിനെ തുടർന്നായിരുന്നു.