കല്ലാറിൽ അശാസ്ത്രീയമായി നിക്ഷേപിച്ച മാലിന്യം നീക്കാൻ പഞ്ചയാത്ത് ചിലവഴിക്കുന്നത് ലക്ഷങ്ങൾ
സന്ദർശകരുടെ തിരക്കിന് ആനുപാതികമായി മാലിന്യം നിക്ഷേപം വർദ്ധിച്ചതോടെ കല്ലാറിലെ മാലിന്യ സംഭരണ കേന്ദ്രം രണ്ടര ഏക്കറായി വർദ്ധിക്കുകയായിരുന്നു...
ഇടുക്കി: കല്ലറിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് പഞ്ചായത്ത് ചില വഴിക്കുന്നത് 8 ലക്ഷത്തോളം രൂപ. വികസന പ്രവർത്തനങ്ങൾക്കായി മാറ്റി വെച്ച തുകയിൽ നിന്നാണ് അശാസ്ത്രീയമായി നിക്ഷേപിച്ച മാലിന്യങ്ങൾ നീക്കം ചെയ്യാൻ പഞ്ചായത്തിന് ഭീമമായ തുക മാറ്റിവെയ്ക്കേണ്ടി വന്നത്. മൂന്നാർ മാട്ടുപ്പെട്ടി ദേവികുളം മേഖലയിൽ നിന്ന് എത്തിക്കുന്ന മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് സ്വകാര്യ കമ്പനി ആദ്യഘട്ടത്തിൽ പഞ്ചായത്തിന് 50 സെൻ്റ് ഭൂമിയാണ് നൽകിയത്.
കല്ലാറിൽ നൽകിയ ഭൂമിയിൽ കച്ചവട സ്ഥാപനങ്ങളിൽ നിന്ന് എത്തിക്കുന്ന മാലിന്യങ്ങൾ അടക്കം നിക്ഷേപിക്കുന്നത് പതിവായതോടെ മാലിന്യം നിക്ഷേപിക്കാൻ കൂടുതൽ സ്ഥലം ആവശ്യമായി വന്നു. സന്ദർശകരുടെ തിരക്കിന് ആനുപാതികമായി മാലിന്യം നിക്ഷേപം വർദ്ധിച്ചതോടെ കല്ലാറിലെ മാലിന്യ സംഭരണ കേന്ദ്രം രണ്ടര ഏക്കറായി വർദ്ധിക്കുകയായിരുന്നു .
നിലവിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് പഞ്ചായത്തിൻ്റെ പ്ലാൻ ഫണ്ടിൽ നിന്ന് 8 ലക്ഷം രൂപയാണ് അധികൃതർക്ക് ചിലവഴിക്കേണ്ടതെന്ന് സെക്രട്ടറി അജിത്ത് കുമാർ പറഞ്ഞു. ക്ലീൻ കേരള അധിക്യതരുടെ നേതൃത്വത്തിൽ അഞ്ച് ദിവസം കൊണ്ട് മാലിന്യങ്ങൾ നീക്കം ചെയ്തശേഷം പ്ലാൻ്റുകൾ സ്ഥാപിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.