മാസ്ക് ധരിക്കണമെന്നാവശ്യപ്പെട്ട കെഎസ്ആർടിസി കണ്ടക്ടറെ ക്രൂരമായി മർദിച്ച് യാത്രക്കാരൻ
മർദിച്ചശേഷം യാത്രക്കാരൻ ബസിൽ നിന്ന് കടന്നുകളഞ്ഞു. 55 വയസ്സ് പ്രായം തോന്നിക്കുന്ന അക്രമി കൈലിയും ഷർട്ടുമാണ് ധരിച്ചിരുന്നത്.
ആലപ്പുഴ: കെഎസ്ആർടിസി ബസിൽ (KSRTC BUS) മാസ്ക് (Mask) ധരിക്കാതെ കയറിയ യാത്രക്കാരനോട് മാസ്ക് ധരിക്കണമെന്നാവശ്യപ്പെട്ട കണ്ടക്ടറെ യാത്രക്കാരൻ ക്രൂരമായി മർദിച്ചു. മൂക്കിൽ ഇടി കിട്ടിയ കണ്ടക്ടക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇടി കൊണ്ട് ബസിൽ വീണ് കൈകാലുകളിലും പരിക്കേറ്റിട്ടുണ്ട്.
മർദ്ദനമേറ്റ ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടർ ചേപ്പാട് ത്രിവേണിയിൽ സജീവനെ (47) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദിച്ചശേഷം യാത്രക്കാരൻ ബസിൽ നിന്ന് കടന്നുകളഞ്ഞു. 55 വയസ്സ് പ്രായം തോന്നിക്കുന്ന അക്രമി കൈലിയും ഷർട്ടുമാണ് ധരിച്ചിരുന്നത്. അതേ ബസിൽത്തന്നെ സജീവനെ ആശുപത്രിയിലെത്തിച്ചു. ഇതോടെ ഈ ബസ് സർവീസ് നിലച്ചു.
ബസ് യാത്രക്കാർ മറ്റൊരു ബസിൽ കയറ്റി യാത്ര തുടരുകയായിരുന്നു. അമ്പലപ്പുഴ കച്ചേരിമുക്കിൽ ഇന്നലെ രാവിലെ 6.45ന് ആയിരുന്നു സംഭവം. ഹരിപ്പാട് നിന്ന് ആലപ്പുഴയിലേക്കുള്ള ഓർഡിനറി ബസിലെ കണ്ടക്ടറാണ് സജീവൻ. അമ്പലപ്പുഴയിൽ നിന്ന് കയറിയ ഒരു യാത്രക്കാരൻ മാസ്ക് ധരിച്ചിരുന്നില്ല.
ഇത് കണ്ടക്ടർ ചോദ്യം ചെയ്തു. കുപിതനായ യാത്രക്കാരൻ കൈകൊണ്ട് ഇടിച്ചതോടെ സജീവന്റെ മൂക്കിൽനിന്നു ചോര വന്നു. ഇതിനിടെ സജീവൻ ബസിൽ വീണു. അങ്ങനെയാണ് കൈകാലുകൾക്കു പരിക്കേറ്റത്. സംഭവത്തിൽ സജീവൻ പൊലീസിന് പരാതി നൽകി. അമ്പലപ്പുഴ സിഐ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.