ബ്രിട്ടീഷുകാര്‍ക്കെതിരെ സമര ഒളിപ്പോരാളികള്‍ ഒത്തുകൂടിയിരുന്ന ചരിത്രമുള്ള പാറക്കെട്ടുകളും പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

മലപ്പുറം: വീശിയടിക്കുന്ന കാറ്റും തണുത്ത കാലാവസ്ഥയും കണ്ണിന് ഹരിതഭംഗിയും അസ്തമയും കാണാനും അസ്വദിക്കാനുമായി
രാമപുരം ചൊവ്വാണ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. രാമപുരം ചൊവ്വാണ പുഴയോട് ചേര്‍ന്നുള്ള പാതയോരമാണ് ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രമാകുന്നത്. മലപ്പുറം പെരിന്തല്‍മണ്ണ ദേശീയ പാതയിലെ രാമപുരം സ്‌കൂള്‍പടിയേയും കോട്ടക്കല്‍ പെരിന്തല്‍മണ്ണ സംസ്ഥാന പാതയേയും ബന്ധിപ്പിക്കുന്ന ചൊവ്വാണ പാലത്തിനോടനുബന്ധിച്ചുള്ള റോഡാണ് കഴിഞ്ഞ ദിവസം തുറന്നുകൊടുത്തത്.

പാലൂര്‍ക്കോട്ട വെള്ളച്ചാട്ടം, കുറുവമുക്ക് ത്യാര്‍ക്കുണ്ട് വെള്ളച്ചാട്ടം, മീനാര്‍കുഴി, മുണ്ടക്കോട് കുന്നിന്‍ പ്രദേശങ്ങള്‍, നാറാണത്ത് കാറ്റാടിപ്പാടം, കരിഞ്ചാപ്പാടി കാര്‍ഷിക പ്രദേശങ്ങള്‍, നാലമ്പല ദര്‍ശന ക്ഷേത്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളാണ് പ്രാദേശിക വിനോദ സഞ്ചാരികളുടെ പറുദീസയായി മാറുന്നത്.

മനേഹരകാഴ്ച കാണാന്‍ കുടുംബസമേതം നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. സമീപ നാടുകളിലെ വിവാഹ ഫോട്ടോഷൂട്ട്, ടെലിഫിലിം, ഗാന ആല്‍ബം, യൂട്യൂബ് ചിത്രീകരണ ലൊക്കേഷനായും ഉപയോഗിക്കുന്നുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരെ സമര ഒളിപ്പോരാളികള്‍ ഒത്തുകൂടിയിരുന്ന ചരിത്രമുള്ള പാറക്കെട്ടുകളും പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ചൊവ്വാണയിലേക്ക് പതിറ്റാണ്ടുകളുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് റോഡും പാലവും യാഥാര്‍ഥ്യമായതോടെയാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. പാലത്തിന്റെ അവസാന മിനുക്ക് പണികള്‍ നടക്കുകയാണ്.