ദിവസം ചെല്ലുന്തോറും കാലടി പാലം കൂടുതൽ അപകട അവസ്ഥയിലാകുകയും പാലത്തിന്‍റെ ദയനീയ സ്ഥിതി മൂലം മണിക്കൂറുകള്‍ നീളുന്ന ഗതാഗത കൂരുക്ക് സ്ഥിരം സംഭവമാകുകയും ചെയ്തതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്...

കൊച്ചി: നാട്ടുകാരുടെ നിരന്തരസമരത്തിനൊടുവില്‍ കാലടി പാലത്തിന്‍റെ അറ്റകുറ്റപണി തുടങ്ങി. പണി തുടങ്ങാന്‍ താമസിച്ചുവെന്നാരോപിച്ച് നാട്ടുകാര്‍ എംഎൽഎ റോജി എം ജോണിനെ തടഞ്ഞു. സമരം ശക്തമാകുമെന്ന സൂചനയുള്ളതുകോണ്ട് ഇന്ന് രാത്രിക്ക് മുമ്പ് പണി പൂര്‍ത്തിയാക്കാനാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ശ്രമം.

ദിവസം ചെല്ലുന്തോറും കാലടി പാലം കൂടുതൽ അപകട അവസ്ഥയിലാകുകയും പാലത്തിന്‍റെ ദയനീയ സ്ഥിതി മൂലം മണിക്കൂറുകള്‍ നീളുന്ന ഗതാഗത കൂരുക്ക് സ്ഥിരം സംഭവമാകുകയും ചെയ്തതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. മിക്കയിടത്തും വലിയ കുഴികല്‍ രൂപപ്പെട്ടു. കുഴിയില്‍ വീണ് ബൈക്ക് യാത്രികർക്ക് പരിക്കേൽക്കുന്നതും സാധാരണയായി. 

ഇതിനെല്ലാം ഒരുപരിഹാരമാവശ്യപ്പെട്ട് നാട്ടുകാര്‍ മാസങ്ങളായി സമരത്തിലാണ്. ഒടുവില്‍ 7 ലക്ഷം രൂപ മുടക്കി പൊതുമരാമത്ത് പാലത്തിന്‍റെ കുഴികള്‍ അടക്കാന്‍ രണ്ടാഴ്ച്ച മുമ്പ് തീരുമാനിച്ചിരുന്നു. ഇന്ന് ജോലി തുടങ്ങി. സ്ഥലത്തെത്തിയ അങ്കമാലി എംഎല്‍എ റോജി എം ജോണിനെ പ്രവര്‍ത്തി വൈകിയെന്നാരോപിച്ച് ആങ്കമാലിയിൽ നാട്ടുകാര്‍ തടഞ്ഞു.

സമരം ശക്തമാകുമെന്ന് സൂചനയുള്ളതുകൊണ്ടുതന്നെ അറ്റകുറ്റപണി ഇന്ന് രാത്രിയോടെ പൂര്‍ത്തിയാക്കാനാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ശ്രമം. കാലടി പാലം അടച്ചിട്ടാണ് അറ്റകുറ്റപണി നടത്തുന്നത്. അതിലേ പോകണ്ട വാഹനങ്ങള്‍ മലയാറ്റൂര്‍ കോടനാട് പാലം വഴിയാണ് തിരിച്ചുവിടുന്നത്.