തിരുനാളിനായി പിരിച്ച നാലുലക്ഷം രൂപയാണ് മോഷണം പോയത്. വൈദികര്‍ താമസിക്കുന്ന കെട്ടിടത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.

കോട്ടയം: ചങ്ങനാശേരി സെന്‍റ് സേവ്യേഴ്സ് പള്ളിയിൽ വൈദികരെ പൂട്ടിയിട്ട് മോഷണം. അലമാര കുത്തിത്തുറന്ന് നാല് ലക്ഷം രൂപയാണ് മോഷ്ടാവ് കവര്‍ന്നത്. പള്ളിയുമായി അടുപ്പമുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് സംശയം. വൈദികര്‍ താമസിക്കുന്ന കെട്ടിടത്തിന്‍റെ ഗ്രില്ല് തുറന്ന് അലുമിനിയം വാതിലിന്‍റെ താഴ്ഭാഗം അടര്‍ത്തി മാറ്റിയാണ് മോഷ്ടാവ് അകടത്ത് കടന്നത്. 

Add Asianetnews as a Preferred SourcegooglePreferred

ഗ്രില്ലിന് പൂട്ട് ഇല്ലന്നെ വിവരം മനസ്സിലാക്കിയ പരിചിതരായ ആരെങ്കിലുമാകാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ നിഗമനം. അകത്ത് കടന്ന മോഷ്ടാവ് മൂന്ന് വൈദികരുടേയും പള്ളി ജീവനക്കാരന്‍റേയും മുറി പുറത്ത് നിന്ന് പൂട്ടിയ ശേഷമാണ് കൃത്യം നടത്തി. രാവിലെ ഉറക്കമുണര്‍ന്നപ്പോഴാണ് മുറി പൂട്ടിയ വിവരം നാലുപേരും മനസ്സിലാക്കിയത്. 

പിന്നീട് സെക്യൂരിറ്റിയെ ഫോണിൽ വിളിച്ച് വരുത്തിയപ്പോഴാണ് മോഷണ വിവരം മനസ്സിലാക്കിയത്. തിരുനാളിനായി പിരിച്ച നാലുലക്ഷം രൂപയാണ് നഷ്ടമായത്. പൊലീസ് വൈദികരുടേയും സെക്യൂരിറ്റി ജീവനക്കാരന്‍റേയും മൊഴിയെടുത്തു. പള്ളിയിൽ സിസിടിവിയില്ല. വിരലടയാള പരിശോധനാഫലം കിട്ടുന്നതോടെ മോഷ്ടാവിനെക്കുറിച്ച് സൂചന കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസുള്ളത്.