അണ്ടല്ലൂർ കാവ് തെയ്യം വ്യാഖ്യാന കേന്ദ്രം തുറന്നു; കളിയാട്ടത്തിനൊരുങ്ങി നാട്
ചമയങ്ങളും, ഉടയാടകളും തെയ്യക്കോലങ്ങളുമെല്ലാം ഇവിടെ വന്ന് പരിചയപ്പെടാം. ഊട്ടുപുര ഉൾപ്പടെയുള്ള സൗകര്യങ്ങൾ ചേർത്ത് മൂന്നരക്കോടിയിലധികം ചെലവിട്ടാണ് വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്
കണ്ണൂർ: തീർത്ഥാടക ടൂറിസം വിപുലീകരണ പദ്ധതിയിലൂടെ ചരിത്രപ്രസിദ്ധഘമായ അണ്ടല്ലൂർ കാവിൽ സർക്കാർ നിർമ്മിച്ച തെയ്യം സെന്‍റർ സന്ദർശകർക്കായി തുറന്നു. വ്യത്യസ്ത തെയ്യക്കോലങ്ങളെ സന്ദർശകർക്കും സഞ്ചാരികൾക്കും മനസിലാക്കാൻ തെയ്യം വ്യാഖ്യാനകേന്ദ്രവുമുണ്ട്. പ്രസിദ്ധമായ അണ്ടല്ലൂർ കാവ് ഉത്സവം കൊടിയേറാനിരിക്കെയാണ് കേന്ദ്രം പ്രവർത്തനമാരംഭിച്ചത്.
അണ്ടല്ലൂർ കാവ് ഉത്സവമായെന്നറിയിച്ച് കച്ചവടക്കാർ നിരന്നു കഴിഞ്ഞു. ഉത്സവത്തിന് പുതിയ മൺപാത്രം വാങ്ങണമെന്ന കീഴ്വഴക്കമുള്ളതിനാൽ വഴിയോരങ്ങൾ മൺപാത്ര കച്ചവടക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
രാമായണകഥയും ബാലി - സുഗ്രീവ യുദ്ധമവുമടക്കം തെയ്യങ്ങളിലൂടെ ആവിഷ്കരിക്കുന്നതാണ് അണ്ടല്ലൂർ കാവ് കളിയാട്ടം. ഇവിടെയാണ് തെയ്യം വ്യാഖ്യാന കേന്ദ്രം സഞ്ചാരികളെ ആകർഷിക്കാൻ തുറന്നിരിക്കുന്നത്. ചമയങ്ങളും, ഉടയാടകളും തെയ്യക്കോലങ്ങളുമെല്ലാം ഇവിടെ വന്ന് പരിചയപ്പെടാം. ഊട്ടുപുര ഉൾപ്പടെയുള്ള സൗകര്യങ്ങൾ ചേർത്ത് മൂന്നരക്കോടിയിലധികം ചെലവിട്ടാണ് വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. തീർത്ഥാടക ടൂറിസം വിപുലീകരിക്കുക വഴി സഞ്ചാരികളെ ആകർഷിക്കാൻ വമ്പൻ പദ്ധതികളാണ് ഒരുങ്ങുന്നത്.
കണ്ണൂരിന്‍റെ സംസ്കാരവും പൈതൃകവും വിനോദസഞ്ചാരികൾക്ക് പരിചയപ്പെടുത്താനും കലാകാരൻമാർക്ക് സ്ഥിരവരുമാനം ഉറപ്പാക്കാനും തെയ്യം വ്യാഖ്യാന കേന്ദ്രം സഹായകമാകുമെന്ന് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഫെബ്രുവരിയിലാണ് അണ്ടല്ലൂർ കാവ് ഉത്സവം. തീർത്ഥാടക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് മലബാർ റിവർ ക്രൂയിസിന് പുറമെ ദേശീയ ജലപാത കൂടി വരികയാണ്. കൂടുതൽ കേന്ദ്രങ്ങളെ ഇങ്ങനെ ബന്ധിപ്പിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്