ആഭിചാര കര്‍മ്മങ്ങള്‍ക്ക്  മന്ത്രവാദികളും പ്രധാനമായി ബ്ലാക്ക് മാസിനായി സാത്താന്‍ സേവകരുമാണ് കത്തോലിക്കാ പളളികളില്‍ നിന്ന് ഓസ്തികള്‍ മോഷ്ടിക്കുന്നത്. മുമ്പ് ആലപ്പുഴയിലും, കൊച്ചിയിലും സക്രാരി തകര്‍ത്ത് ഓസ്തി മോഷണം ചെയ്യപെട്ടിട്ടുണ്ട്

തിരുവനന്തപുരം: ദേവാലയത്തിലെ സക്രാരി തുറന്ന് ഓസ്തികള്‍ മോഷ്ടിച്ചു. സാത്താൻ സേവകരും ആഭിചാര മന്ത്രവാദികളുമാണ് മോഷ്ടിച്ച ഓസ്തി ഉപയോഗിക്കുന്നത്‌ എന്നു ഇടവക വികാരി ഫാ ജോജോ വർഗീസ് പറഞ്ഞു. ആമച്ചല്‍ ചന്ദ്രമംഗലം സെന്‍റ് സെബാസ്റ്റ്യന്‍ ദേവാലയത്തിലെ സക്രാരിയില്‍ സൂക്ഷിച്ചിരുന്ന തിരുവോസ്തികളാണ് ശനിയാഴ്ച്ച ഉച്ചയോടെ മോഷ്ടിക്കപ്പെട്ടത്‌. ഉച്ചക്ക് പളളി വൃത്തിയാക്കാനെത്തിയ സ്ത്രികളാണ് ഓസ്തികൾ ചിലതു പുറത്തു കിടക്കുന്നത് കണ്ടു ഇടവക വികാരിയെയും തുടര്‍ന്ന് കമ്മറ്റി അംഗങ്ങളെയും വിവരം അറിയിച്ചത്. ഇതോടെയാണ് മോഷണം പുറത്തറിയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശനിയാഴ്ച രാവിലെ 6 ന് നടന്ന ദിവ്യബലിക്ക് ശേഷമാണ് മോഷണം നടന്നിരിക്കുന്നതെന്ന് ഇടവക വികാരി പറഞ്ഞു. വൈദികരുടെ കുര്‍ബാന വസ്ത്രങ്ങളും അള്‍ത്താരയില്‍ വിശുദ്ധ കുര്‍ബാനക്ക് ഉപയോഗിക്കുന്ന പ്രധാന വസ്തുക്കളും സൂക്ഷിക്കുന്ന സാക്രിസ്റ്റിയിലെ അലമാരയിലാണ് സക്രാരിയുടെ താക്കോല്‍ സൂക്ഷിച്ചിരുന്നത്. ഇവിടുന്നു താക്കോൽ കൈക്കലാക്കിയാണ് സക്രാരി തുറന്നു ഓസ്തികൾ മോഷ്ടിച്ചിരിക്കുന്നത്. സാധാരണ പ്രാര്‍ഥനക്കായി പകല്‍ തുറന്നിട്ടിരിക്കുന്ന ദേവാലയത്തില്‍ കരുതികൂട്ടിയാവാം മോഷ്ടാവ് എത്തിയതെന്നും കരുതപ്പെടുന്നു. മോഷണം സംബന്ധിച്ച് ഇടവക വികാരി ഫാ.ജോജോ വര്‍ഗ്ഗീസ് കാട്ടാക്കട പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട പൊലീസ് ഇൻസ്‌പെക്ടർ സുനിൽകുമാർ സ്ഥലത്തെത്തി പരിശോധന നടത്തി.

ആഭിചാര കര്‍മ്മങ്ങള്‍ക്ക് മന്ത്രവാദികളും പ്രധാനമായി ബ്ലാക്ക് മാസിനായി സാത്താന്‍ സേവകരുമാണ് കത്തോലിക്കാ പളളികളില്‍ നിന്ന് ഓസ്തികള്‍ മോഷ്ടിക്കുന്നത്. മുന്പ് ആലപ്പുഴയിലും, കൊച്ചിയിലും സക്രാരി തകര്‍ത്ത് ഓസ്തി മോഷണം ചെയ്യപെട്ടിട്ടുണ്ട് അതേ സമയം തിരുവനന്തപുരത്ത് ഇതാദ്യാമയാണ് ഓസ്തി മോഷണം റിപ്പോര്‍ട്ട് ചെയ്യുന്നത്. കത്തോലിക്കാ ദേവാലയങ്ങളില്‍ നിന്ന് കൈയ്യില്‍ കുര്‍ബാന സ്വീകരണത്തിനിടെ ഓസ്തി മോഷണം ശ്രദ്ധയില്‍പെട്ടതിനാല്‍ കേരള കത്തോലിക്കാ സഭയില്‍ എല്ലാ ദേവാലയങ്ങളിലും നാവിലാണ് കുര്‍ബാനകള്‍ നല്‍കുന്നത്. നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതക്ക് കീഴിലെ ദേവാലയത്തിന്‍റെ ചുമതല ഫ്രാന്‍സിസ്ക്യന്‍ സന്യാസ സഭക്കാണ്. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നെയ്യാറ്റിന്‍കര രൂപതയും ആവശ്യപ്പെട്ടു.