പോലീസ് സംഘം പിന്തുടര്‍ന്നതിനാല്‍ ഗത്യന്തരമില്ലാതെ വൈന്തല കല്ലൂര്‍ പാടത്ത് കാര്‍ ഉപേക്ഷിച്ച് ഇറങ്ങി ഓടി. ഇവരെ ചെളിയും പായലും കുഴികളും നിറഞ്ഞ പാടത്തുകൂടി ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. 

തൃശൂർ: മാളയില്‍ നൂറു ഗ്രാമോളം അതിമാരക രാസ ലഹരിയുമായി മൂന്നു പേര്‍ പിടിയില്‍. ഡാന്‍സാഫ്, ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ ചേര്‍ന്ന് സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

മാള കല്ലൂര്‍ വൈന്തല സ്വദേശി മനു ബേബി, കോഴിക്കോട്ടെ ഓമശ്ശേരി സ്വദേശി പുത്തന്‍പുര വീട്ടില്‍ ഷാഹിദ് മുഹമ്മദ്, പാലക്കാട് ജില്ലാ പറളി തേനൂര്‍ സ്വദേശി സണ്ണി ജോസ് ജോണ്‍ എന്നിവരാണ് എംഡിഎംഎയുമായി പിടിയിലായത്. ഹൈവേയില്‍ മൂന്നു പേര്‍ അമിത വേഗതയില്‍ കാറില്‍ പായുന്നതായി ജില്ലാ പോലീസ് മേധാവിക്ക് വിവരം ലഭിച്ചതിനെ തുടന്ന് പോലീസ് സംഘം കാറിന്റെ വിവരങ്ങള്‍ ശേഖരിച്ച് പിന്തുടരുകയായിരുന്നു. പുതുക്കാട് വച്ച് കാറിനു സമീപമെത്തിയപ്പോള്‍ ഇവര്‍ അമിത വേഗതയില്‍ കുതിച്ച് മുരിങ്ങൂര്‍ അടിപ്പാതയിലൂടെ പാഞ്ഞു. പോലീസ് സംഘം പിന്തുടര്‍ന്നതിനാല്‍ ഗത്യന്തരമില്ലാതെ വൈന്തല കല്ലൂര്‍ പാടത്ത് കാര്‍ ഉപേക്ഷിച്ച് ഇറങ്ങി ഓടി. ഇവരെ ചെളിയും പായലും കുഴികളും നിറഞ്ഞ പാടത്തുകൂടി ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. 

ഷാഹിദ് മുന്‍പും ബാംഗ്ലൂരിലും മറ്റും സമാന കേസിൽ പിടിയിലായിട്ടുണ്ട്. മനു ബേബിക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിന് കേസുകള്‍ ഉള്ളതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഇവര്‍ക്ക് മയക്കുമരുന്ന് നല്‍കിയവരെ കുറിച്ചും ഉപയോക്താക്കളെക്കുറിച്ചും വിശദമായി അന്വേഷണം നടത്തുമെന്ന് ഡിവൈഎസ്പി അറിയിച്ചു. ചാലക്കുടി ഡിവൈഎസ്പി കെ സുമേഷിന്റെയും ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷ്, റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് കുമാറിന്‍റെയും നേതൃത്വത്തില്‍ മാള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിന്‍ ശശി, സബ് ഇന്‍സ്‌പെക്ടര്‍ ശിവന്‍ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം