പാലക്കാട്ട് മുറ്റത്ത് കളിക്കുകയായിരുന്ന 3 വയസുളള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; തമിഴ്നാട് സ്വദേശി പിടിയിൽ
പ്രതിയെ കഞ്ചിക്കോട് റെയിൽവെ സ്റ്റേഷനിൽ വെച്ച് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
![three year old child missing from palakkad one arrested apn three year old child missing from palakkad one arrested apn](https://static-ai.asianetnews.com/images/01hhsk6mhfak9302y1wwgz8khb/missing_363x203xt.jpg)
പാലക്കാട് : കഞ്ചിക്കോട് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ. സെന്തിൽകുമാർ എന്നയാളാണ് അറസ്റ്റിലായത്. അതിഥി തൊഴിലാളിയുടെ കുട്ടിയെയാണ് ഇയാൾ തട്ടിക്കൊണ്ടു പോയത്. കുട്ടിയുമായി പോകുന്നതിനിടെ ചില ഓട്ടോറിക്ഷാ ഡ്രൈവർക്ക് തോന്നിയ സംശയമാണ് വഴിത്തിരിവായത്. ഡ്രൈവർ സെന്തിൽകുമാറിനെ ചോദ്യം ചെയ്തു. മറുപടിയിൽ വ്യക്തതയില്ലാതായതോടെ ഇവർ പൊലീസിനെ വിളിച്ചുവരുത്തി. തുടർന്ന ് ചോദ്യംചെയ്തപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായത്. പൊലീസ് ഉടൻ പ്രതിയെ കസ്റ്റഡിയിലെടുത്തു.
വൈകിട്ട് കഞ്ചിക്കോട് കിഴക്കേമുറിയിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്ന് വയസുകാരനെ ചോക്ളേറ്റ് നൽകിയാണ് പ്രതി അരികിലേക്ക് വിളിച്ചത്. അതിഥി തൊഴിലാളിയുടെ മൂന്ന് വയസുകാരനെയും സഹോദരിയേയും ഒരുമിച്ച് തട്ടിക്കൊണ്ടുപോകാനായിരുന്നു സേലം ആത്തൂർ അമ്മൻപാളയം സ്വദേശി സെന്തിൽകുമാറിന്റെ പദ്ധതി. കൈപിടിച്ചപ്പോൾ പെൺകുട്ടി കുതറിമാറിയോടി. ആൺകുട്ടിയെയും കൊണ്ട്ക ഞ്ചിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ഓട്ടോ സ്റ്റാന്റിലെത്തി ഓട്ടോയിൽ കയറി. ആദ്യം അടുത്തുള്ള പെട്രോൾ പമ്പിലേക്ക്പോ കാൻ ആവശ്യപ്പെട്ട പ്രതി പിന്നീട് കഞ്ചിക്കോട്ടെ റെയിൽവേ സ്റ്റേഷനിലേക്കാണ് പോകേണ്ടതെന്ന് പറഞ്ഞു. സെന്തിൽകുമാറിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ ഓട്ടോ ഡ്രൈവർ അനീഷ് വിവരം പൊലിസിനെ അറിയിച്ചു.
രണ്ടു മാസം മുമ്പാണ് കുട്ടിയുടെ കുടുംബം ജോലിക്കായി കേരളത്തിലെത്തിയത്. ഓട്ടോ ഡ്രൈവർമാർ വീട്ടിലെത്തി കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞപ്പോൾ മാത്രമാണ് കുടുംബം ഇക്കാര്യം അറിഞ്ഞത്. കുട്ടി പുറത്ത് കളിക്കുകായിരുന്നുവെന്നായിരുന്നു അത്രയും നേരം മാതാപിതാക്കൾ കരുതിയത്. ഇന്നലെ ഉച്ചമുതൽ തന്നെ പ്രതി ഏറെ നേരം കുട്ടിയുടെ വീടിന്റെ പരിസരത്തുണ്ടായിരുന്നതായി അയൽവാസിയും പറയുന്നു. പ്രതി ദിവസങ്ങളോളം കുട്ടിയെ നിരീക്ഷിച്ചിരുന്നുവെന്നാണ് സംശയമെന്നും കൂടുതൽ ചോദ്യം ചെയ്യലിലൂടെ മാത്രമേ വ്യക്തത വരൂയെന്നും പൊലീസ് പറഞ്ഞു.