അമിതമായി മദ്യപിച്ച പ്രതികൾ ഹോട്ടൽ ജീവനക്കാരുമായി വാക്കേറ്റമുണ്ടാക്കുകയും തുടർന്ന് ജീവനക്കാരനെ ക്രൂരമായി മർദിക്കുകയുമായിരുന്നു. 

വളാഞ്ചേരി: മദ്യപിച്ച് ഹോട്ടലിലെത്തി അടിപിടിയുണ്ടാക്കുകയും പിടിച്ച് മാറ്റാനെത്തിയ പൊലീസുകാരെ മർദിക്കുകയും ചെയ്ത മൂന്ന് പേർ വളാഞ്ചേരി പൊലീസിന്‍റെ പിടിയിലായി. ആതവനാട് സ്വദേശികളായ കിഴക്കേചാലിൽ ഷംസുദ്ദീൻ (36), അധികാരത്തിൽ സുലൈമാൻ (42), കോൽക്കാട്ടിൽ സുധീർ (46) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

Add Asianetnews as a Preferred SourcegooglePreferred

വളാഞ്ചേരി കോഴിക്കോട് റോഡിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിൽ കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നര മണിയോടെയാണ് സംഭവം. അമിതമായി മദ്യപിച്ച പ്രതികൾ ഹോട്ടൽ ജീവനക്കാരുമായി വാക്കേറ്റമുണ്ടാക്കുകയും തുടർന്ന് ജീവനക്കാരനെ ക്രൂരമായി മർദിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇവരെ പിടിച്ച് മാറ്റുന്നതിനിടയിൽ ഇവർ പൊലീസിനെയും മർദിച്ചു. 

തുടർന്ന് കൂടുതൽ പൊലീസ് എത്തി പ്രതികളെ ബലപ്രയോഗത്തിൽ കീഴടക്കി സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ ഹോട്ടൽ ജീവനക്കാരനും വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ പൊലീസുകാരനും ചികിത്സയിലാണ്. പോലീസിനെ അക്രമിച്ചതിനും ഔദ്യോഗിക ജോലി തടസ്റ്റപ്പെടുത്തിയതിനും മൂന്ന് പ്രതികൾക്കെതിരെ കേസ് രജിസ്ട്രർ ചെയ്തതായി വളാഞ്ചേരി എസ്എച്ച്ഒ പിഎം ഷമീർ അറിയിച്ചു.