അച്ഛന്‍റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഒരു കുലുക്കവുമില്ലാതെ ചടങ്ങുകൾ നടത്തിയിരുന്നതും കൊലപാതകിയായ മകനായിരുന്നു എന്നത് നാടിനെ ഒന്നടങ്കം ഞെട്ടിക്കുകയാണ്

തൃശൂർ: അവണൂർ കൊലപാതകത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃശൂരിലെ അവണൂരിൽ രക്തം ഛർദ്ദിച്ച് അമ്പത്തിയേഴുകാരൻ മരിച്ച സംഭവത്തിൽ പൊലീസ് നിർണായക വഴിത്തിരിവ് കണ്ടെത്തിയതോടെ കൊലപാതകം നടത്തിയ മകൻ അറസ്റ്റിലായി. മരണം ഭക്ഷ്യവിഷബാധയല്ലെന്ന് വ്യക്തമായതോടെ പൊലീസ് കൊലപാതകത്തിന്‍റെ സാധ്യതകളുണ്ടെന്ന് വിലയിരുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആയുർവേദ ഡോക്ടറായ മകനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. അന്വേഷണത്തിന് ഒടുവിൽ മകൻ തന്നെയാണ് അച്ഛനെ കൊന്നത് എന്ന് പൊലീസിന് വ്യക്തമാകുകയായിരുന്നു. ഇതോടെയാണ് മകനെ അറസ്റ്റ് ചെയ്തത്. അച്ഛന്‍റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഒരു കുലുക്കവുമില്ലാതെ ചടങ്ങുകൾ നടത്തിയിരുന്നതും കൊലപാതകിയായ മകനായിരുന്നു എന്നത് നാടിനെ ഒന്നടങ്കം ഞെട്ടിക്കുകയാണ്.

ഷഹറുഖിനെ തേടി പൊലീസ്, കേന്ദ്രം ഇടപെടുന്നു; രാഹുലിന് 13, പിണറായിക്ക് 12, നിർണായകം! അഖിലക്ക് ആശ്വാസം: 10 വാർത്ത

ആയുർവേദ ഡോക്ടറായ മകൻ ആണ് കടലക്കറിയിൽ വിഷം കലർത്തിയതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. 25 കാരനായ മയൂര നാഥന് അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇയാൾ വിഷം സ്വയം നിർമിക്കുകയായിരുന്നു. ഓൺലൈനിൽ വിഷ വസ്തുക്കൾ വരുത്തിയാണ് ആയൂർവേദ ഡോക്ടറായ മയൂര നാഥൻ സ്വയം വിഷം നിർമ്മിച്ചത്. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയാണ് ക്രൂരതയിലേക്ക് നയിച്ചതെന്ന് മകൻ വ്യക്തമാക്കിയിട്ടുണ്ട്.

അവണൂർ സ്വദേശിയായ ശശീന്ദ്രൻ (57) കൊല്ലപ്പെട്ടത് ഇന്നലെയാണ്. ശശീന്ദ്രന്റെ അമ്മയും ഭാര്യയും വീട്ടിൽ ജോലിക്ക് വന്ന രണ്ട് പണിക്കാരും കടലിക്കറി കഴിച്ചിരുന്നു. ഇവർക്കെല്ലാം ചർദ്ദിയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഇതോടെയാണ് ഭക്ഷ്യ വിഷബാധയാകാം കാരണമെന്ന വിലയിരുത്തൽ ആദ്യമുണ്ടായത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഭക്ഷ്യവിഷബാധയല്ലെന്ന് വ്യക്തമായതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. കൂടുതൽ അന്വേഷണത്തിൽ മകനായാണ് പ്രതിയെന്ന് വ്യക്തമാകുകയായിരുന്നു. ഇതിന് പിന്നാലെ മെഡിക്കൽ കോളജ് പൊലീസാണ് ആയുർവേദ ഡോക്ടറായ മകൻ മയൂരനാഥനെ അറസ്റ്റ് ചെയ്തത്.

YouTube video player