കല്ലിയോട് മുസ്ലീംപള്ളിക്ക് സമീപം കടുവയിറങ്ങി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് എത്തി സ്ഥലത്ത് പരിശോധന നടത്തി കടുവയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്
മാനന്തവാടി: കല്ലിയോട് (Kalliyode) മുസ്ലീംപള്ളിക്ക് സമീപം കടുവയിറങ്ങി (Tiger). നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് (Forest Department) എത്തി സ്ഥലത്ത് പരിശോധന നടത്തി കടുവയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രാവിലെ 11 മണിയോടെയാണ് മാനന്തവാടി പിലാക്കാവ് ജെസി എസ്റ്റേറ്റിലേക്ക് കടുവ പോകുന്നത് പ്രദേശവാസികളായ ഉമ്മറും കൂട്ടുകാരും കണ്ടതെന്ന് പറയുന്നു.
നായ്ക്കള്‍ നിര്‍ത്താതെ കുരച്ചത് കാരണം തങ്ങള്‍ ശ്രദ്ധിക്കുകയായിരുന്നുവെന്ന് ഉമ്മര്‍ പറഞ്ഞു. തേയിലത്തോട്ടത്തില്‍ കടുവ അവശ നിലയിലാണെന്ന് വനംവകുപ്പ് എത്തി സ്ഥിരീകരിച്ചു. വിവരമറിഞ്ഞ് നോര്‍ത്ത് വയനാട് ഡി.എഫ്.ഒ ദര്‍ശന്‍ ഘട്ടാണിയുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തയത്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ സുല്‍ത്താന്‍ബത്തേരിയില്‍ നിന്നുള്ള ദ്രുതകര്‍മ്മസേനയും ഡോക്ടറുമടങ്ങുന്ന സംഘം നാല്മണിയോടെ പ്രദേശത്ത് എത്തിയിട്ടുണ്ട്.
കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമം നടക്കുകയാണ്. നോര്‍ത്ത് വയനാട് ഡി.എഫ്.ഒയും സംഘവും സ്ഥലത്ത് ക്യാ മ്പ് ചെയ്യുന്നുണ്ട്. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെങ്കിലും പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ്. നാട്ടുകാര്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജെസ്സി എസ്റ്റേറ്റിന്റെ പരിസരത്ത് ആളുകള്‍ പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് വനപാലകര്‍ അറിയിച്ചു.
മാനന്തവാടി ഡിവൈഎസ്പി ചന്ദ്രന്‍, സിഐ കരീം, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. മാനന്തവാടി നഗരസഭ നാലാം ഡിവിഷനില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കല്ലിയോട്. തേയിലത്തോട്ടങ്ങളുണ്ടെങ്കിലും ഇവിടെ പറയത്തക്ക വന്യമൃഗ ശല്യമൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കൗണ്‍സിലര്‍ ബാബു പുളിക്കല്‍ ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
വൈക്കോലിൽ നിർമ്മിച്ച ആദിവാസി മോഡൽ പാര്‍പ്പിടം തയാര്‍; സഞ്ചാരികളെ മൂന്നാര്‍ വിളിക്കുന്നു
മൂന്നാർ കെഎസ്ആർടിസി ബസ് സ്റ്റോപ്പിന് എതിർവശത്താണ് വൈക്കോൽകൊണ്ട് മേഞ്ഞ പാർപ്പിടം നിർമ്മിച്ചിട്ടുള്ളത്. ഇതോടൊപ്പം ആദിവാസികളുടെ ഉൽപ്പന്നങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും മൂന്നാറിന്റെ മനോഹാരിത പ്രചരിപ്പിക്കുന്നതിനുമായി പ്രത്യേകം കെഎസ്ആര്‍ടിസി ബസ്സും സജ്ജീകരിച്ചിട്ടുണ്ട്. ആദിവാസി ഉത്പന്നങ്ങളാണ് ഈ ബസ്സിലുണ്ടാകുക.
പദ്ധതിയുടെ ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍ലൈനായി നിർവ്വഹിച്ചു. ദേവികുളം എംഎല്‍എ അഡ്വ. എ രാജ ബസ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് കൊവിഡ് കാലത്ത് മികച്ച സേവനം കാഴ്ചവച്ച ദേവികുളം പിഎച്ച്സിയിലെ ഡോ. അശ്വതിയടക്കമുള്ളവര്‍ക്ക് മെമന്റോ നല്‍കി ആദരിച്ചു.
ദേവികുളം സബ് കളക്ടര്‍ രാഹുല്‍ ക്യഷ്ണ ശര്‍മ്മ, പഞ്ചായത്ത് അംഗങ്ങളായ പ്രവീണ രവികുമാര്‍, ആനന്ദറാണി, ഈശ്വരി, അഡ്വ. ഭവ്യകണ്ണന്‍, സിപിഐ മണ്ഡലം സെക്രട്ടറി പി പളനിവേല്‍, ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ടി ജി അജേഷ്, മൂന്നാര്‍ ഡിവൈഎസ്പി കെ ആര്‍ മനോജ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ഹേമലത തുടങ്ങിയ നിരവധിപേര്‍ പരിപാടികളില്‍ പങ്കെടുത്തു. തുടര്‍ന്ന് നാടകവും നടന്നു.
