കടുവ റോഡിലൂടെ നടന്നു പോകുന്ന ദൃശ്യം വീടിന് മുന്നിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞു. പ്രദേശത്ത് അടുത്തിടെയായി കടുവയുടെ സാന്നിധ്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു.
മീനങ്ങാടി: വയനാട്ടിലെ ജനവാസ മേഖലയിൽ വീണ്ടും കടുവയിറങ്ങി. മീനങ്ങാടി മൈലമ്പാടിയിൽ കടുവയെത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. മേഖലയിൽ നീരീക്ഷണം ശക്തമാക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് അറിയിച്ചു.
ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് മൈലമ്പാടിയിലെ ജനവാസ കേന്ദ്രത്തിൽ കടുവയിറങ്ങിയത്. സമീപത്തെ റോഡിലൂടെ കടുവ നടന്നു പോവുന്നതാണ് വീട്ടിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞത്. വനപാലകരെത്തി മൈലന്പാടി മേഖലയിൽ തിരച്ചിൽ നടത്തി. കടുവയുടെ കാൽപാടുകൾ കണ്ടെത്തി. കടുവയെ പിടികൂടാൻ കൂടും നീരീക്ഷണക്യാമറകളും ഉടൻ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ദിവസങ്ങൾക്ക് മുൻപ് ബത്തേരി വാകേരിയിൽ ഭീതി പരത്തിയ കടുവയെ കൂടുവെച്ച് വനം വകുപ്പ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് തൊട്ടടുത്തുള്ള മീനങ്ങാടിയിലെ ജനവാസ കേന്ദ്രത്തിൽ മറ്റൊരു കടുവയിറങ്ങിയത്. ക്ഷീര കര്‍ഷകർ കൂടുതലുള്ള മേഖലയാണിത്. ബീനാച്ചി എസ്റ്റേറ്റ് പരിസരത്ത് നിന്നാകാം കടുവയെത്തിയതെന്നാണ് പ്രാഥമിക നിഗമനം
വന്യജീവി ആക്രമണമല്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമമെന്ന് പരാതി; പാലക്കാട്ട് മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം
പാലക്കാട് മംഗലംഡാമിന് സമീപം ബൈക്കിൽ കാട്ടുപന്നി ഇടിച്ച് ടാപ്പിംഗ് തൊഴിലാളി മരിച്ച സംഭവം വനംവകുപ്പ് സാധാരണ ബൈക്ക് അപകടമാക്കി മാറ്റിയെന്നാരോപിച്ച് നാട്ടുകാർ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. കാട്ടുപന്നി ആക്രമണത്തിൽ മരിച്ച മംഗലംഡാം പറശ്ശേരി സ്വദേശി വേലായുധന്‍റെ മൃതദേഹവുമായാണ് നാട്ടുകാർ ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ സമരം നടത്തിയത്. അപകടത്തിൽ പരുക്കേറ്റ വേലായുധനെ ആശുപത്രിയിലെത്തിക്കാൻ വനം വകുപ്പ് വാഹനം വിട്ടു നൽകിയില്ലെന്നും നാട്ടുകാർ ആരോപിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് വേലായുധൻ അപകടത്തിൽപെട്ടത്. ടാപ്പിംഗിന് പോകുമ്പോൾ മംഗലംഡാം ഫോറെസ്റ്റ് സ്റ്റേഷന് സമീപത്ത് വച്ച് കാട്ടുപന്നി ബൈക്കിൽ ഇടിച്ചാണ് വേലായുധൻ തെറിച്ചു വീണത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വേലായുധൻ നെന്മാറയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചു. എന്നാൽ കാട്ടുപന്നി ഇടിച്ചിട്ടില്ലെന്നും കാട്ടുപന്നിയെ കണ്ട് ബൈക്ക് പെട്ടെന്ന് ബ്രേക്കിട്ടതുകൊണ്ടാണ് അപകടമെന്നുമായിരുന്നു വനംവകുപ്പ് രേഖപ്പെടുത്തിയത്. ഇതോടെ വന്യജീവി ആക്രമണത്തിൽ മരിച്ചവർക്കുള്ള ധനസഹായം വേലായുധന്‍റെ കുടുംബത്തിന് ലഭിക്കില്ലെന്ന അവസ്ഥ വന്നു. ഇതോടെയാണ് അപകട കാരണം കാട്ടുപന്നി ആക്രമണമാണെന്ന വിവരം മറച്ചു വച്ചെന്ന് പറഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചത്.
പ്രതിഷേധത്തിന് പിന്നാലെ, നെന്മാറ ഡി എഫ് ഒ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി. ഡ്രൈവർ സ്ഥലത്തില്ലാത്തതുകൊണ്ടാണ് വാഹനം എടുക്കാൻ കഴിയാതിരുന്നതെന്ന് നെന്മാറ ഡിഎഫ്ഒ പറഞ്ഞു. കാട്ടുപന്നി ആക്രമണമാണെന്ന പരാതി പരിശോധിയ്ക്കുമെന്ന ഉറപ്പിന്മേൽ നാട്ടുകാര്‍ സമരം അവസാനിപ്പിച്ചു.
Read Also: പെരുമഴ ഒഴിയുന്നു, ഏഴ് ജില്ലകളിൽ റെഡ് അലര്‍ട്ട് പിൻവലിച്ചു, ജാഗ്രത തുടരാം
