നേരം വെളുത്തപ്പോള്‍ ഉഗ്രശബ്ദം, പിന്നാലെ ഫാനും ബള്‍ബും ഇന്‍വര്‍ട്ടറുമടക്കം നശിച്ചു; അമിത വൈദ്യുതി പ്രവാഹത്തില്‍ നശിച്ചത് മുപ്പതോളം വീടുകളിലെ ഉപകരണങ്ങള്‍.

കോഴിക്കോട്: അതിരാവിലെ അടുക്കളയിലും വീടിന്റെ ഓരോ മൂലയിലുമായി ഉപകരണങ്ങളെല്ലാം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സമയം, അപ്രതീക്ഷിതമായി ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറി. എന്തെന്നോ ഏതെന്നോ അറിയാനുള്ള സമയത്തിന് മുമ്പ് ഫാനും ബൾബും ഇൻവെര്‍ട്ടറുകളും എല്ലാം കത്തി, പൊട്ടിത്തെറിച്ചു. ഇത്തിരി നേരത്തിന് ശേഷമാണ് അമിത വൈദ്യുതി പ്രവാഹത്തെത്തുടര്‍ന്നാണ് ഇവയെല്ലാം കത്തിയതെന്ന് തിരിച്ചറിഞ്ഞത്. 

ഒന്നും രണ്ടുമല്ല ഈ പ്രദേശത്തെ മുപ്പതോളം വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളാണ് കത്തിനശിച്ചത്. ബാലുശ്ശേരിയിലെ പനങ്ങാട്, കിനാലൂര്‍, പൂവമ്പായ് പ്രദേശത്തെ വീടുകളിലെ ഉപകരണങ്ങൾക്കാണ് കേടുപാടുകൾ ഉണ്ടായത്. കഴിഞ്ഞ ദിവസം രാവിലെ ഏഴോടെയാണ് സംഭവം. മിക്‌സി, ബള്‍ബുകള്‍, ഇന്‍വര്‍ട്ടറുകള്‍, ഫാനുകള്‍, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങളാണ് നശിച്ചത്.

ഒരു വീട്ടിൽ ഒന്നിലേറെ വൈദ്യുതി കണക്ഷൻ ലഭിക്കുമോ, വ്യവസ്ഥയെന്താണ്; ചോദ്യങ്ങൾക്ക് ഉത്തരവുമായി കെഎസ്ഇബി

ഉണ്ണികുളം ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലുള്ള പ്രദേശമാണിത്. വൈദ്യുതി അമിതമായി പ്രവഹിക്കുന്നതറിയാതെ വീണ്ടും ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചവര്‍ക്ക് കൂടുതല്‍ നാശനഷ്ടമുണ്ടായി. പ്രദേശത്തെ വീട്ടുകാര്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കെ.എസ്.ഇ.ബി. തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കെ.എസ്.ഇ.ബി ഉന്നത അധികൃതര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം