ചേര്‍ത്തല മുന്‍സിപ്പല്‍ മൈതാനത്തെ പൊതുശൗചാലയം ഉപയോഗശൂന്യം; പരാതി ഉയരുന്നു
ചേര്‍ത്തല വടക്കേയങ്ങാടി കവലയ്ക്ക് തെക്കുവശം മുനിസിപ്പല്‍ മൈതാനത്തിന്‍റെ വടക്കുവശത്ത് റോഡ് സൈഡിലുള്ള പൊതുശൗചാലയമാണ് പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്ന് കിടക്കുന്നത്.
ആലപ്പുഴ: കാലപഴക്കത്താല്‍ തകര്‍ന്ന് വ്യത്തിഹീനമായ പൊതുശൗചാലയം വ്യാപാരികള്‍ക്കും പ്രദേശവാസികള്‍ക്കും തീരാ ദുരിതം നല്‍കുന്നെന്ന് പരാതി. ചേര്‍ത്തല നഗരത്തിന്‍റെ ഹ്യദയഭാഗത്ത് മുട്ടം പള്ളിയ്‍ക്ക് സമീപമുള്ള മുന്‍സിപ്പല്‍ മൈതാനത്ത് മലിനമായി കിടക്കുന്ന പൊതു ശൗചാലയമാണ് ദുര്‍ഗന്ധം മൂലം സമീപത്തുള്ള വ്യാപാരികളെയും യാത്രക്കാരെയും ദുരിതത്തിലാക്കുന്നത്.
ചേര്‍ത്തല വടക്കേയങ്ങാടി കവലയ്ക്ക് തെക്കുവശം മുനിസിപ്പല്‍ മൈതാനത്തിന്‍റെ വടക്കുവശത്ത് റോഡ് സൈഡിലുള്ള പൊതുശൗചാലയമാണ് പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്ന് കിടക്കുന്നത്. നാല് പതിറ്റാണ്ട് പഴക്കമുണ്ട് ശൗചാലയത്തിന്. ശൗചാലത്തിലെ ക്ലോസറ്റ് പൊട്ടിതകര്‍ന്ന് ഉപയോഗശൂന്യമായി കിടക്കുന്നതിനാല്‍ ആരും പ്രാഥമിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാതായതോടെ ഇവിടം പ്രദേശത്തെ മാലിന്യ നിക്ഷേപ കേന്ദ്രവും സാമൂഹ്യവിരുദ്ധരുടെ രാത്രികാല താവളവുമായി മാറിയിരിക്കുകയാണ്.
പലവട്ടം വ്യാപാരികള്‍ നഗരസഭാ അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും ഒരു കാര്യവും ഉണ്ടായില്ല. മഴയുള്ള സമയങ്ങളിൽ ശൗചാലയത്തിലെ മാലിന്യം വ്യാപാരസ്ഥാനങ്ങള്‍ക്ക് മുന്നില്‍വരെ ഒഴുകിയെത്തി ദുര്‍ഗദ്ധം രൂക്ഷമാകാറുണ്ട്. ഇതു മൂലം പകർച്ചവാധിയുടെ പേടിയിലാണ് പ്രേദേശവാസികൾ.