ഏഴാറ്റുമുഖം ഗണപതിക്ക് ഇരുമ്പാണി തറച്ചാണ് മുറിവുണ്ടായതെന്നാണ് കരുതുന്നത്.

തൃശൂർ: വനങ്ങളില്‍ വിനോദസഞ്ചാരികൾ അടക്കമുള്ള മനുഷ്യരുടെ പെരുമാറ്റം ആന അടക്കമുള്ള വന്യമൃഗങ്ങൾക്ക് ഭീഷണിയാകുന്നു. അതിരപ്പള്ളി വനമേഖലയിൽ കാലില്‍ മുറിവേറ്റ ഏഴാറ്റുമുഖം ഗണപതിയെന്ന കൊമ്പൻ തന്നെയാണ് ഇതിന് വലിയ ഉദാഹരണം. വനമേഖലകളിൽ വിനോദസഞ്ചാരത്തിന് എത്തുന്നവരും പ്രദേശവാസികളും വലിച്ചെറിയുന്ന കുപ്പിച്ചില്ല്, ഇരുമ്പ്, പ്ലാസ്റ്റിക്ക് തുടങ്ങിയവയെല്ലാം വന്യ മൃഗങ്ങളുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാണ്. ഏഴാറ്റുമുഖം ഗണപതിക്ക് ഇരുമ്പാണി തറച്ചാണ് മുറിവുണ്ടായതെന്നാണ് കരുതുന്നത്. ഇതേ തുടർന്ന് വാഴച്ചാല്‍ ഡിഎഫ്ഒ യുടെ നേതൃത്വത്തില്‍ ആനത്താരുകളില്‍ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു. ആനത്താരുകളിലെ കുപ്പിച്ചില്ല്, ഇരുമ്പ് കമ്പികള്‍, പ്ലാസ്റ്റിക്ക് തുടങ്ങിയ മാലിന്യങ്ങള്‍ നീക്കം ചെയ്തു. സഞ്ചാരികള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന ഇത്തരം മാലിന്യങ്ങളാണ് ആനകളടക്കമുള്ള വന്യജീവികള്‍ക്ക് ദുരിതമാകുന്നത്. മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാനാണ് വനംവകുപ്പിന്റെ നീക്കം.

അതേ സമയം, കാലിന് പരിക്കേറ്റ ഏഴാറ്റുമുഖം ഗണപതിയെന്ന കാട്ടുകൊമ്പന്റെ ആരോഗ്യനില തൃപ്തികരമെന്ന് നിരീക്ഷണത്തില്‍ കണ്ടെത്തി. ആനയുടെ കാലിലെ പരിക്ക് ഭേദമായിട്ടുണ്ടെന്നാണ് നിഗമനം. ഈ സാഹചര്യത്തില്‍ അടിയന്തിര ചികിത്സയുടെ ആവശ്യമില്ലെന്ന നിലപാടിലാണ് നിരീക്ഷണ സംഘം. മയക്കുവെടി നൽകി ചികിത്സ നൽകാനായിരുന്നു വനം വകുപ്പ് നേരത്തെ ഉദ്ദേശിച്ചിരുന്നത്. ഇതിന്റെ ഭാമായി സിസിഎഫ് ന് വാഴച്ചാല്‍ ഡിഎഫ്ഒ അനുമതിക്കായുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. അനുമതി ലഭിക്കുന്ന മുറക്ക് മയക്കുവെടി നൽകി ചികിത്സ നൽകാനുള്ള ഏര്‍പ്പാടുകളും സജ്ജീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അടിയന്തിര ചികിത്സയുടെ ആവശ്യമില്ലെന്ന നിലപാടിലേക്കാണ് വനംവകുപ്പെത്തിയിരിക്കുന്നത്. 

ഏഴാറ്റുമുഖം ഗണപതിയുടെ ആരോഗ്യനില തൃപ്തികരം; അടിയന്തിര ചികിത്സ ആവശ്യമില്ലെന്ന് വനം വകുപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...