മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ അടിപ്പാത നിർമ്മാണം നടക്കുന്ന ആമ്പല്ലൂരിൽ വീണ്ടും ഗതാഗത കുരുക്ക് രൂക്ഷമായി. സർവീസ് റോഡുകളിലെ കുഴികൾ അടച്ചിട്ടും വൈകുന്നേരങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിര കിലോമീറ്ററുകളോളം നീളുന്നു.
കുഴികൾ അടച്ചിട്ടും രക്ഷയില്ല, ആമ്പല്ലൂരിൽ വീണ്ടും ഗതാഗത കുരുക്ക്,
തൃശൂർ:സർവീസ് റോഡുകളിലെ കുഴികൾ താൽക്കാലികമായി അടച്ചിട്ടും രക്ഷയില്ല. മണ്ണുത്തി -ഇടപ്പള്ളി ദേശീയപാതയിൽ അടിപ്പാത നിർമ്മാണം നടക്കുന്ന ആമ്പല്ലൂരിൽ വീണ്ടും വൻ ഗതാഗത കുരുക്ക്. വൈകീട്ട് വാഹനങ്ങളുടെ നിര കിലോമീറ്ററോളം നീണ്ടു. ഓണം കഴിഞ്ഞതോടെ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം മുതൽ ചെറിയ തോതിൽ ആരംഭിച്ചിരുന്നു. കോടതി ഇടപെട്ട് ടോൾ നിർത്തിവയ്പ്പിച്ചതിനു ശേഷം ആമ്പല്ലൂർ സെൻററിലെ തകർന്നു കിടന്നിരുന്ന സർവ്വീസ് റോഡ് ദേശീയപാത അതോറിറ്റി ടാറിങ്ങ് നടത്തിയിരുന്നു. ഇതേ തുടർന്ന് ഓണ നാളുകളിൽ ഗതാഗത കുരുക്കിന് അല്പം ശമനം വന്നിരുന്നു.
ടോൾ പിരിവ് നിർത്തിവച്ചതും റോഡിൻ്റെ തകർച്ച ഒരു വിധം പരിഹരിക്കപ്പെട്ടതും മൂലം ആമ്പല്ലൂരിലെ സ്ഥിരം ഗതാഗത കുരുക്കിന് കുറച്ചു നാളുകളായി അൽപ്പം ശമനം ലഭിച്ചതായിരുന്നു. എന്നാൽ വൈകീട്ടോടെ കുരുക്ക് വീണ്ടും യാത്രക്കാരെ വലച്ചു.
നൂറുകണക്കിന് വാഹനങ്ങൾ മണിക്കൂറുകളോളം കുരുക്കിൽപ്പെട്ട് വലഞ്ഞിട്ടും ഗതാഗതം സുഗമമാക്കാൻ അധികൃതർ യാതൊരു നടപടിയും എടുക്കുന്നില്ലെന്നാണ് ആക്ഷേപം.

