ഗേജ് മാറ്റം പൂര്‍ത്തിയായി 2 വര്‍ഷം; പുനലൂര്‍ ചെങ്കോട്ട പാതയില്‍ ട്രെയിനുകള്‍ പാളം തെറ്റിയത് 3 തവണ
ട്രാക്ക് നിര്‍മ്മാണത്തിന് വേണ്ടി മലകള്‍ ഇടിച്ചതിലും പ്രശ്നങ്ങളുണ്ട്. അശാസ്ത്രിയമായ രീതിയിലാണ് മണ്ണ് നീക്കിയത്. ഇത് കാരണം ഏത് നിമിഷവും പാറയും മണ്ണും ട്രാക്കിലേക്ക് വീഴാം
ഇടമണ്‍: പുനലൂര്‍ ചെങ്കോട്ട റെയില്‍ പാതയിലെ ഗേജ് മാറ്റം കഴിഞ്ഞ് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നതിനിടയില്‍ ട്രെയിനുകള്‍ പാളം തെറ്റിയത് മുന്ന് പ്രാവശ്യമാണ്. ഇതിന് പുറമേയാണ് മഴക്കാലത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെടുന്നത്. അതിഗുരുതരമായ ഈ പ്രശ്നങ്ങള്‍ക്ക് കാരണം പാളം ഉറപ്പിച്ചതടക്കമുളള നിര്‍മ്മാണത്തിലെ അപാകതകളാണ്. എന്നാല്‍ പാളിച്ചകള്‍ പരിഹരിച്ചുവെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.
അശാസ്ത്രീയ നിര്‍മാണം ആയിരങ്ങളുടെ ജീവനെടുത്തേക്കാമെന്ന മുന്നറിയിപ്പാണ് റെയില്‍വേ മുൻ ജീവനക്കാരൻ നല്‍കുന്നത്. പാളം നിര്‍മാണത്തില്‍ മാത്രമല്ല വീഴ്ച. ട്രാക്ക് നിര്‍മ്മാണത്തിന് വേണ്ടി മലകള്‍ ഇടിച്ചതിലും പ്രശ്നങ്ങളുണ്ട് . അശാസ്ത്രിയമായ രീതിയിലാണ് മണ്ണ് നീക്കിയത്. ഇത് കാരണം ഏത് നിമിഷവും പാറയും മണ്ണും ട്രാക്കിലേക്ക് വീഴാം. പാളം നിര്‍മ്മാണത്തിലെ പിഴവ് കാരണം ഇടമൺ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് മൂന്ന് തവണയാണ് ട്രെയിനുകള്‍ പാളം തെറ്റിയത്. ഉന്നതര്‍ പലതവണ എത്തി പ്രശ്ന പരിഹാരത്തി ന് പല നടപടികളും സ്വീകരിച്ചു.
പാളം ഉറപ്പിക്കുന്നതിന് തൊട്ട് മുന്‍പ് മണ്ണ് കൃത്യമായി ബലപ്പെടുത്തിയില്ല. ഇതാണ് പാളം തെറ്റാന്‍ കരണമെന്ന് വിദഗ്ദര്‍ പറയുന്നു. വേഗത കുറവായിരുന്നതാനാലാണ് വലിയ അപകടങ്ങള്‍ പലതും ഒഴിവായത്. അതേസയം പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ മാത്രമാണ് പാളം തെറ്റിയതെന്നും ഇപ്പോള്‍ ന്യൂനതകള്‍ പരിഹരിച്ചുവെന്നുമാണ് റയില്‍വേഅഅധികൃതരുടെ വാദം. ഗേജ് മാറ്റത്തിനായി ആദ്യം കരാറ് എടുത്ത കമ്പനിയെ കുറിച്ചും വലിയ പരാതികളാണ് ഉയര്‍ന്നിട്ടുള്ളത്