വനവിഭവങ്ങൾ അയ്യന് കാഴ്ച്ചയർപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹാർദ്ദമായ തീർഥാടനം എന്ന സന്ദേശം കൂടിയാണ് ഇവരുടെ യാത്ര.

തിരുവനന്തപുരം: മുളങ്കുറ്റിയിൽ നിറച്ച കാട്ടുചെറുതേനും, ഈറ്റയിലും അരിചൂരലിലും മെനഞ്ഞ പൂജാപാത്രങ്ങളും കാട്ടുകുന്തിരിക്കവും കരിമ്പും കാട്ടിൽ വിളഞ്ഞ കദളിക്കുലകളും കാട്ടുപൂക്കളുമായി അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും കാണി ഗോത്ര സംഘം ശബരിമലയിലെത്തി. തിരുവനന്തപുരം കോട്ടൂർ വനമേഖലയിൽ നിന്നെത്തിയ 167 പേരടങ്ങുന്ന സംഘമാണ് പതിവുതെറ്റിക്കാതെ ഇത്തവണയും മലചവിട്ടി ഇന്നലെ ദർശനം നടത്തിയത്. സംഘനേതാവ് വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ 27 കുട്ടികളും 14 ഓളം മാളികപ്പുറങ്ങളും അടങ്ങുന്ന സംഘം മൂന്ന് കെഎസ്ആർടിസി ബസുകളിലായാണ് പമ്പയിലെത്തിയത്. അയ്യപ്പൻ എന്നു പേരുള്ള ഭിന്നശേഷിക്കാരനായ അംഗവും സംഘത്തിലുണ്ട്. വനവിഭവങ്ങൾ അയ്യന് കാഴ്ച്ചയർപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹാർദ്ദമായ തീർഥാടനം എന്ന സന്ദേശം കൂടിയാണ് ഇവരുടെ യാത്ര. വനത്തിനുള്ളിൽ നിന്നും വ്രതശുദ്ധിയോടെ ശേഖരിക്കുന്ന കാഴ്ച്ചദ്രവ്യങ്ങൾ കാട്ടുകൂവ ഇലകളിലാണ് പൊതിഞ്ഞെടുക്കുന്നത്. തലച്ചുമടായാണ് ഇവ സന്നിധാനത്തെത്തിച്ചത്.

നൂറ്റാണ്ടുകൾക്ക് മുൻപ് അഗസ്ത്യവനത്തിൽ നിന്ന് പശ്ചിമഘട്ട വനനിരകളിലൂടെ കാൽനടയായി വന്ന് ദർശനം നടത്തിയിരുന്ന പൂർവികരുടെ സ്മരണ പുതുക്കിയാണ് ഇവർ എത്തുന്നത്. തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിവിഷനിലെ പറ്റാംപാറ, കുന്നത്തേരി, പ്ലാവിള, കമലകം, മുക്കോത്തി വയൽ, കൊമ്പിടി, ചേനാംപാറ, മാങ്കോട്, മുളമൂട്, പാങ്കാവ് എന്നീ ഉന്നതികളിൽ നിന്നും തമിഴ്നാട് കന്യാകുമാരി ജില്ലയിലെ പ്രാവിള, കോരയാർ, ആറുകാണി എന്നിവിടങ്ങളിൽ നിന്നുമുള്ളവരാണ് സംഘത്തിലുള്ളത്. കഴിഞ്ഞ മണ്ഡലകാലത്ത് 145 പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇത്തവണ അംഗസംഖ്യ വർധിച്ചു. കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്ര ട്രസ്റ്റിന്‍റെ നേതൃത്വത്തിലാണ് ശബരിമലയാത്ര സംഘടിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം