ലോക്ക്ഡൗൺ വിശേഷങ്ങളറിയാൻ കളക്ടർ; ആദ്യമൊന്ന് അമ്പരന്ന് മനോജ്കുമാറും കുടുംബവും, പിന്നാലെ സന്തോഷം
കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരുമിച്ച് ഇത്രയുമധികം സമയം ചെലവഴിക്കുന്നത് അദ്യമായാണ്. റേഷൻ സാധനങ്ങൾ കൃത്യസമയത്തുതന്നെ ലഭിച്ചു. അടുത്ത ബന്ധുക്കളായ കുറച്ചുപേർ വിദേശത്തുണ്ട്. ഇവരെല്ലാം സുരക്ഷിതരാണെന്നും മനോജ്കുമാർ പറഞ്ഞു.
തിരുവനന്തപുരം: മടത്തറ ചല്ലിമുക്ക് സ്വദേശി മനോജ്കുമാറിന്റെ വീട്ടിൽ ഇന്നലെ ഒരു അപ്രതീക്ഷിത അതിഥി എത്തി. ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ ആയിരുന്നു ആ അതിഥി. ലോക്ക്ഡൗൺ കാലത്തെ വിശേഷങ്ങൾ തിരക്കിയായിരുന്നു വരവ്. അപ്രതീക്ഷിത വരവിൽ വീട്ടുകാർ ഒന്ന് അമ്പരന്നെങ്കിലും സൗഹൃദ സന്ദർശനമെന്നറിഞ്ഞപ്പോൾ സന്തോഷമായി.
വീട്ടിനുള്ളിൽ തന്നെ ഇരിക്കുന്നതിൽ ആദ്യമൊക്കെ ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും ലോക്ക്ഡൗൺ കാലം ഒരിക്കലും മറക്കാനാകില്ലെന്ന് മനോജ്കുമാറും അമ്മയും ഭാര്യയും മക്കളും കളക്ടറോട് പറഞ്ഞു. കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരുമിച്ച് ഇത്രയുമധികം സമയം ചെലവഴിക്കുന്നത് അദ്യമായാണ്. റേഷൻ സാധനങ്ങൾ കൃത്യസമയത്തുതന്നെ ലഭിച്ചു. അടുത്ത ബന്ധുക്കളായ കുറച്ചുപേർ വിദേശത്തുണ്ട്. ഇവരെല്ലാം സുരക്ഷിതരാണെന്നും മനോജ്കുമാർ പറഞ്ഞു.
സർക്കാർ നടത്തുന്ന കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ കുടംബം ഒറ്റക്കെട്ടായി അഭിനന്ദിച്ചു. ലോക്ക്ഡൗൺ കാലമണെങ്കിലും പഠനം മുടക്കരുതെന്നും ഇതിനായി അസാപ്പിന്റേത് അടക്കം ഓൺലൈൻ പഠനസൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നും കുട്ടികളോട് കളക്ടർ പറഞ്ഞു. തൊട്ടടുത്തുള്ള വീടുകളും കളക്ടർ സന്ദർശിച്ചു. ചല്ലിമുക്ക്, തട്ടത്തുമല എന്നിവിടങ്ങളിലെ പൊലീസ് ചെക്ക്‌പോസ്റ്റുകളിലും കളക്ടർ വാഹനപരിശോധന നടത്തി.