നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കാർത്തികിനെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

തിരുവനന്തപുരം: വാമനപുരം നദിയിൽ 2 പേർ മുങ്ങി മരിച്ചു. വള്ളക്കടവ് സ്വദേശി ബിനു (37) , പാലോട് കാലൻ കാവ് സ്വദേശി കാർത്തിക് (15) എന്നിവരാണ് മരിച്ചത്. പാലോട് പൊട്ടൻചിറയിൽ പായൽ ശേഖരിക്കുന്നതിനിടെയാണ് അപകടം എന്നാണ് വിവരം. മരിച്ച കാർത്തിക് വിതുര സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കാർത്തികിനെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിനുവിൻ്റെ മൃതദേഹം പാലോട് ഗവൺമെൻ്റ് ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം നടന്നത്. പായൽ ശേഖരിക്കുന്നതിനിടെ കാര്‍ത്തിക് വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. ഇത് കണ്ട് രക്ഷിക്കാനായാണ് ബിനു വെള്ളത്തിൽ ചാടിയത്. എന്നാൽ ബിനുവും അപകടത്തിൽപെട്ടു. പാലോട് പൊലീസ് സംഭവത്തിൽ കേസെടുത്തു. മൃതദേഹങ്ങൾ നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.