ട്രോളിംഗ് നിരോധനത്തിന് ശേഷം തീരത്ത് നങ്കൂരമിട്ടിരുന്ന ബോട്ടുകളും മറ്റ് നിരോധിത വള്ളങ്ങളും ഇന്ന് രാവിലെ കടലിറക്കി. പ്രതീക്ഷയുടെ പുത്തന്‍ പ്രഭാതം തേടിയിറങ്ങിയവര്‍ക്ക് തെറ്റിയില്ല...

അമ്പലപ്പുഴ: ട്രോളിംഗ് നിരോധനം കഴിഞ്ഞതോടെ പുന്നപ്ര ചള്ളിയില്‍ ചാകര. രാവിലെ 1,20,000 രൂപയുടെ മീന്‍ ലഭിച്ച വളളങ്ങളുമുണ്ട്. രാവിലെ ഒരു കുട്ടക്ക് 3200 രൂപ ലഭിച്ചിരുന്നെങ്കിലും ഉച്ചക്ക് ശേഷം വില 800 രൂപയായി കുറഞ്ഞു. ട്രോളിംഗ് നിരോധനത്തിന് ശേഷം തീരത്ത് നങ്കൂരമിട്ടിരുന്ന ബോട്ടുകളും മറ്റ് നിരോധിത വള്ളങ്ങളും ഇന്ന് രാവിലെ കടലിറക്കി. 

ചള്ളിതീരത്തു നിന്ന് നൂറുകണക്കിന് വള്ളങ്ങളാണ് മത്സ്യബന്ധനത്തിന് പോയത്. 10 മുതല്‍ 20 തൊഴിലാളികള്‍ വരെ പോകുന്ന ഫൈബര്‍ വള്ളങ്ങളായിരുന്നു അധികവും. ബോട്ടുകള്‍ കടലിലിറക്കുമ്പോഴാണ് ചെമ്മീന്‍ പീലിംഗ് ഷെഡുകള്‍ ഉണരുന്നത്. കണവ, കരിക്കാടി, പൂവലന്‍, നാരന്‍ ചെമ്മീനുകള്‍ ഇനി മുതലാണ് കിട്ടുക. ചൊവ്വാഴ്ച രാത്രി മുതല്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടുകള്‍ തിരിച്ചെത്തിയിട്ടില്ല. ബോട്ടുകള്‍ രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് തിരിച്ചെത്തുക. അപ്പോഴാണ് വിലയേറിയതും വിപണിയില്‍ ഏറെ പ്രിയമുള്ളതുമായ ഇത്തരം മീനുകള്‍ ലഭിക്കുള്ളൂ.