ഇവർ കേരളത്തിന്റെ ‘മോണോ സൈകോടിക് ട്വിൻസ്’; ലുക്കിലും അഭിരുചികളിലും മാത്രമല്ല മാർക്കും ഒരുപോലെ
പരീക്ഷയിൽ മിന്നും വിജയം നേടിയതോടെ എഞ്ചിനീയറിംഗിന് പോകാനുള്ള തയ്യാറെടുപ്പിലാണ് ഈ മിടുക്കികൾ.
തിരൂരങ്ങാടി: ഇരട്ടകളായി ജനിച്ചവർക്ക് രൂപത്തിൽ ഒരുപാട് സാദൃശങ്ങൾ കാണാം. എന്നാൽ അഭിരുചികളും ചിന്തകളും ആഗ്രഹങ്ങളും എന്തിനേറെ, മാർക്കും ഒരുപോലെ ആയാലോ..?. അങ്ങനെയുള്ള ഇരട്ടകളാണ് റനയും റിനുവും. തിരൂരങ്ങാടി സ്വദേശി പറമ്പിൽ സക്കീറിന്റെയും ആയിഷയുടെയും മക്കളാണ് ഇരുവരും.
കഴിഞ്ഞ ഹയർസെക്കൻഡറി പരീക്ഷയിൽ രണ്ട് പേരുടെയും മാർക്കും ഒരുപോലെയാണ്. 1200ൽ 1185 മാർക്കാണ് ഈ മിടുക്കി കുട്ടികൾ നേടിയത്. മിക്ക വിഷയങ്ങളിലും രണ്ടാളും നേടിയ മാർക്കും ഒരേപോലെ തന്നെയാണ്. കൂടാതെ ഇവരുടെ അഭിരുചികളും ചിന്തകളും ആഗ്രഹങ്ങളുമെല്ലാം ഒരുപോലെയാണ്. പഠനത്തിൽ മാത്രമല്ല ഇവരുടെ മനപ്പൊരുത്തം, പാട്ട് പാടുന്നതിലും ചിത്രകലയിലും കഴിവു തെളിയിച്ചിട്ടുണ്ട്.
സൗദിയിൽ ജോലി ചെയ്യുന്ന പിതാവിനൊപ്പമായതിനാൽ അഞ്ച് മുതൽ പത്ത് വരെ അവിടെയായിരുന്നു ഇരുവരുടെയും പഠനം. കോട്ടക്കൽ സൈത്തൂൺ ഇന്റർ നാഷണൽ സ്‌കൂളിലാണ് ഹയർ സെക്കൻഡറി പൂർത്തിയാക്കിയത്. പരീക്ഷയിൽ മിന്നും വിജയം നേടിയതോടെ എഞ്ചിനീയറിംഗിന് പോകാനുള്ള തയ്യാറെടുപ്പിലാണ് ഈ മിടുക്കികൾ.
എല്ലാ കാര്യങ്ങളിലും സമാനതകൾ അനുഭവപ്പെട്ട സ്‌കൂളിലെ സൈക്കോളജി മേധാവിയായ മുതീഉൽ ഹഖ് ഇവരെ കുറിച്ച് പഠനവും ആരംഭിച്ചിട്ടുണ്ട്. ഭ്രൂണാവസ്ഥയിൽ സൈഗോട് പരിഞ്ഞുണ്ടാകുന്ന ഇവർക്ക് മോണോ സൈകോടിക് ട്വിൻസ്എന്നാണ് പറയുക. ഇത്രക്ക് സാമ്യതകൾ കാണുന്നത് അപുർവമാണ്. അമേരിക്കൻ സൈക്യാട്രി അസോസിയേഷന് ഇവരെ കുറിച്ചുള്ള വിവിരങ്ങൾ അടങ്ങിയ സംഗ്രഹം അയച്ചു കൊടുത്തിട്ടുമുണ്ട്.
എല്ലാ കാര്യങ്ങളിലും സാമ്യതകളുണ്ടെങ്കിലും പൊതു പരീക്ഷയുടെ മാർക്കിന്റെ കാര്യത്തിലും സമാനതകൾ പ്രകടമായതോടെ ഇത് ശാസ്ത്രീയമായി തെളിയിക്കാനുള്ള സാധ്യത കൂടുതലായെന്ന് മുതീഉൽ ഹഖ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.