രണ്ട് മക്കൾക്കും അപൂർവ്വ രോഗം, ചികിത്സയ്ക്ക് മാസം ചെലവ് അമ്പതിനായിരം, സർക്കാരിനോട് ഇവർക്ക് ഒരു അപേക്ഷ മാത്രം
മരുന്നിനും പരിശോധനയ്ക്കും മാസം അന്പതിനായിരം രൂപ വേണം. ചികിത്സയ്ക്കായി രണ്ടരയേക്കർ വിറ്റു. ഇനിയും ഒറ്റയ്ക്ക് പിടിച്ചു നിൽക്കാനാകില്ല...
കോട്ടയം: പാലാ കൊഴുവനാലിലെ മനുവിന്‍റേയും സ്മിതയുടേയും രണ്ട് മക്കൾക്ക് സിഎഎച്ച് എന്ന അപൂർവ്വ രോഗമാണ്. ചികിത്സയ്ക്കായി ഒരു മാസം വേണ്ടത് അന്പതിനായിരം രൂപ. സ്ഥലം വിറ്റും മക്കളെ ചികിത്സിച്ച മനുവും സ്മിതയും ഇപ്പോൾ വലിയ സാന്പത്തിക പ്രതിസന്ധിയിലാണ
തീർത്തും ദുരവസ്ഥയിലാണ് സാൻഡിനയുടെ സഹോദരന്മാർ. സാൻട്രിനും സാൻടിനോയും. ജനിച്ചത് മുതൽ കോൺജെനിറ്റൽ അഡ്രിനാൽ ഹൈപ്പർ പ്ലാസിയ എന്ന അപൂർവ്വ രോഗത്തിന്‍റെ പിടിയിലാണ് ഈ കുട്ടിൾ. അഡ്രിനാൽ ഗ്രന്ധി ഹോർമോൺ ഉദ്പാപ്പിക്കാതിരിക്കുകയും ഇതോടെ ശരീരത്തിലെ സോഡിയം പോട്ടാസ്യം അനുപാതം തെറ്റുകയും ചെയ്യുന്നതാണ് രോഗം. ഉറക്കമില്ലായ്മയും മലബന്ധവും കുഞ്ഞ് ശരീരത്തിലെ ദുരിതം കൂട്ടുന്നു.
പ്രതിവിധി സ്റ്റീറോയിഡുകൾ മാത്രം. മരുന്നില്ലാതെ ഒരു ദിവസം പോലും പറ്റില്ല. മൂത്തവൻ സാൻട്രിന് ഒട്ടിസവുമുണ്ട്. മക്കളെ വിട്ട് ജോലിക്ക് പോകാനാകുന്നില്ല നഴ്സുമാരായ മനുവിനും സ്മിതയ്ക്കും. ആതുരസേവനരംഗത്തെ അനുഭവമാണ് ഇവരുടെ മനോബലം.
മരുന്നിനും പരിശോധനയ്ക്കും മാസം അന്പതിനായിരം രൂപ വേണം. ചികിത്സയ്ക്കായി രണ്ടരയേക്കർ വിറ്റു. ഇനിയും ഒറ്റയ്ക്ക് പിടിച്ചു നിൽക്കാനാകില്ല. അപൂർവ്വ രോഗ പട്ടികയിൽ സിഎഎച്ച് ഇല്ലാത്തതാണ് സർക്കാർ സഹായത്തിന് വിലങ്ങ് തടി. പട്ടിക തിരുത്താൻ അധികൃതർ കനിയണമെന്നാണ് ഇവരുടെ അപേക്ഷ.