വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് രണ്ട് കോടി തട്ടിയ കേസ്; വടകര സ്വദേശി അറസ്റ്റില്‍
മടിക്കൈയിലെ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. വിസ ലഭിക്കാതെ നിരവധി പേര്‍ പൊലീസിനെ സമീപിച്ചിരുന്നു.
കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കര്‍ണാടകയില്‍ രണ്ട് കോടിയോളം രൂപ തട്ടിയ കേസില്‍ വടകര സ്വദേശി അറസ്റ്റിലായി. പാലയാട് നട തുരുത്തുമ്മല്‍ ഹമീദി(52)നെയാണ് കര്‍ണ്ണാടക സുള്ള്യ പൊലീസ് അറസ്റ്റ് ചെയ്തത്. മടിക്കൈയിലെ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. വിസ ലഭിക്കാതെ നിരവധി പേര്‍ പൊലീസിനെ സമീപിച്ചിരുന്നു.
സുള്ള്യയില്‍ സെര്‍ട്ടിസ് സിസ്‌കോ എന്ന പേരില്‍ തുടങ്ങിയ സ്ഥാപനത്തിന്‍റെ മറവിലായിരുന്നു തട്ടിപ്പ്. സുള്ള്യ പൊലീസ് പലപ്പോഴായി ഹമീദിനെ തേടി വടകരയിലെത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. കര്‍ണാടക പൊലീസ് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. വടകരയിലും ഇയാൾക്കെതിരെ സമാന കേസുണ്ട്. വടകര സിഐ എം എം അബ്ദുള്‍ കരീമിന്‍റെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് ഇയാള്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് കസ്റ്റഡിയില്‍ എടുത്ത് കര്‍ണ്ണാടക പൊലിസിനെ ഏല്‍പ്പിച്ചത്.