ലോറിയിലിടിച്ച് ബൈക്ക് നടുറോഡില്‍ നിന്ന് കത്തി; വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ നടുങ്ങി ഹരിപ്പാട്
ബൈക്ക് തിരുവനന്തപുരത്ത് നിന്ന് ഗൃഹോപകരണങ്ങളുമായി എറണാകുളത്തേയ്ക്ക് പോകുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റാണ് ശങ്കർ കുമാർ മരിച്ചത്.
ആലപ്പുഴ: എഞ്ചിനിയറിംഗ് വിദ്യാർത്ഥികളുടെ അപകട മരണത്തിൽ നടുങ്ങി ഹരിപ്പാട്. ദേശീയ പാതയിൽ നങ്ങ്യാർകുളങ്ങര ജംഗ്ഷന് സമീപത്താണ് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ബൈക്ക് ലോറിയിടിച്ച് ദാരുണമായി മരണപ്പെട്ടത്. കോയമ്പത്തൂരിൽ എഞ്ചിനീയറിംഗിന് പഠിക്കുന്ന മാവേലിക്കര കല്ലുമല നടപ്പള്ളിൽ വീട്ടിൽ ശങ്കർ കുമാർ (20) ചെങ്ങന്നൂർ മുളക്കുഴ കിരൺ നിവാസിൽ കിരൺ കൃഷ്ണ (19) എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് തിരുവനന്തപുരത്ത് നിന്ന് ഗൃഹോപകരണങ്ങളുമായി എറണാകുളത്തേയ്ക്ക് പോകുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റാണ് ശങ്കർ കുമാർ മരിച്ചത്. കൂടെ ഉണ്ടായിരുന്ന കിരൺ കൃഷ്ണൻ വണ്ടാനം മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേ മരിച്ചു. വ്യാഴാഴ്ച രാവിലെ ഏഴ് മണിക്കായിരുന്നു നാടിനെ നടുക്കിയ അപകടം.
കോയമ്പത്തൂരിൽ നിന്ന് ചെങ്ങന്നൂരിലേക്ക് വരുന്ന വഴിയാണ് ഇവർ അപകടത്തിൽ പെട്ടത്. ബൈക്കും ലോറിയും അമിതവേഗതയിലായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗതം തടസപെട്ടു.