രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് കെഎസ്ആര്‍ടിസി ബസില്‍ വച്ച് ശ്വാസതടസം; റൂട്ട് മാറ്റി ഹോസ്പ്പിറ്റലിലേക്ക് ഓടിച്ച് കയറ്റി ഡ്രൈവര്‍
അടിവാരത്ത് നിന്നും കോഴിക്കോടേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ സഞ്ചരിക്കുകയായിരുന്നു ദമ്പതികളുടെ രണ്ട് മാസം പ്രായമായ കുഞ്ഞിന് പെട്ടെന്ന് ശ്വാസതടസം നേരിട്ടു. എന്തു ചെയ്യണമെന്നറിയാതെ മാതാപിതാക്കള്‍ പകച്ച് നിന്നപ്പോള്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ രക്ഷകനായി. യാത്രക്കാര്‍ ഒപ്പം നിന്നതോടെ ഡ്രൈവര്‍ ബസ് ആശുപത്രിയിലേക്ക് വഴി തിരിച്ച് കയറ്റി.
കോഴിക്കോട്: അടിവാരത്ത് നിന്നും കോഴിക്കോടേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ സഞ്ചരിക്കുകയായിരുന്നു ദമ്പതികളുടെ രണ്ട് മാസം പ്രായമായ കുഞ്ഞിന് പെട്ടെന്ന് ശ്വാസതടസം നേരിട്ടു. എന്തു ചെയ്യണമെന്നറിയാതെ മാതാപിതാക്കള്‍ പകച്ച് നിന്നപ്പോള്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ രക്ഷകനായി. യാത്രക്കാര്‍ ഒപ്പം നിന്നതോടെ ഡ്രൈവര്‍ ബസ് ആശുപത്രിയിലേക്ക് വഴി തിരിച്ച് കയറ്റി.
മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ആർഎസ്എം 924 (KL 15 A 461) നമ്പർ TT ബസ്സും ഡ്രൈവറുമാണ് കുഞ്ഞിന്‍റെ ജീവന്‍ രക്ഷകരായത്. അടിവാരത്ത് നിന്നും ബസ്സിൽ കയറിയ നൂറാംതോട് സ്വദേശികളായ ബാബു, അബിദ ദമ്പതികളുടെ രണ്ട് മാസം പ്രായമായ കുഞ്ഞിന് ബസ്സിൽ വെച്ച് പെട്ടെന്ന് ശ്വാസതടസ്സം നേരിടുകയായിരുന്നു. എന്തു ചെയ്യണമെന്ന് അറിയാതെ രക്ഷിതാക്കൾ ആകെ വിഷമിച്ചു.
ആ സമയമാണ് കെ എസ് ആർ ടി സി ഡ്രൈവർ താമരശ്ശേരി ചുങ്കത്ത് നിന്നും മിനി ബൈപ്പാസ് വഴി വണ്ടി തിരിച്ച് മദർ മേരി ആശുപത്രിയിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. യാത്രക്കാരും സഹായത്തിന് ഒപ്പം ചേർന്നു. കുഞ്ഞിന് പനിയുടെ ലക്ഷണം കണ്ടതിനാൽ ഡോക്ടറെ കാണിക്കാനാണ് രക്ഷിതാക്കൾ പുറപ്പെട്ടത്. യാത്രക്കിടയിൽ കുഞ്ഞ് പാൽ കുടിക്കാതിരിക്കുകയും, ശ്വാസം നിലക്കുകയുമായിരുന്നു. കുഞ്ഞിന് ഷിഗല്ല പനിയുടെ ലക്ഷണങ്ങൾ കാണുന്നതിനാൽ പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൂടുതൽ പരിശോധനയ്ക്കായി റഫർ ചെയ്തിരിക്കുകയാണ്. ഇന്നലെ സന്ധ്യയോടെയായിരുന്നു സംഭവം.