പ്രവാസിയുടെ വീട്ടില്‍ ലഹരി മാഫിയയുടെ ആക്രമണം; ഒളിവില്‍ പോയിരുന്ന രണ്ട് പ്രതികൾ കൂടി പിടിയിൽ
വയനാട് പുൽപ്പള്ളി ദാസനഗ്ഗരെ എന്ന സ്ഥലത്തുള്ള വനപ്രദേശത്തു നിന്നാണ് രണ്ടംഗ സംഘത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

കോഴിക്കോട്: താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയിൽ ലഹരിമാഫിയ യുവാവിന്റെ വീട്ടിൽ കയറി അക്രമിച്ച സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിലായി. കുടുക്കിലുമ്മാരം കളത്തിൽ വീട്ടിൽ ഫസൽ എന്ന കണ്ണൻ ഫസൽ (29), താമരശ്ശേരി ആലപ്പടിമ്മൽ രാഹുൽ (25), എന്നിവരെയാണ് വയനാട് പുൽപ്പള്ളി ദാസനഗ്ഗരെ എന്ന സ്ഥലത്തുള്ള വനപ്രദേശത്തു നിന്നും അന്വേഷണ സംഘം പിടികൂടിയത്.
സെപ്തംബർ നാലിന് സംഭവദിവസം ലഹരി മാഫിയ സംഘതലവനായ അയ്യൂബിനോടൊപ്പം പൊലീസിനെ ആക്രമിക്കുകയും സംഭവ സ്ഥലത്തെത്തിയ ഇർഷാദിനെ വെട്ടിപ്പരിക്കേല്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരും ഉണ്ടായിരുന്നതായും ഇവർ ലഹരി കേന്ദ്രത്തിലെ സ്ഥിരം സന്ദർശകരായിരുന്നു എന്നും പൊലീസ് പറഞ്ഞു. അതിന് ശേഷം വയനാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇതോടെ ഈ കേസിൽ പന്ത്രണ്ട് പേർ പിടിയിലായി.
Read also: പുത്തൂരിലേക്ക് പക്ഷിമൃഗാധികള്‍; ആറ് മന്ത്രിമാര്‍, രണ്ട് ഘോഷയാത്രകള്‍, വന്‍ആഘോഷമാക്കാന്‍ തീരുമാനം
മുഖ്യ പ്രതി കുടുക്കിലുമ്മാരം കയ്യേലികുന്നുമ്മൽ ചുരുട്ട അയ്യുബ് എന്ന അയ്യൂബ്ബ് (35), മാനിപുരം വട്ടങ്ങാംപൊയിൽ അഷറഫ് വി.കെ (32), മാനിപുരം കോളിക്കെട്ടി കുന്നുമ്മൽ മഹേഷ് കുമാർ (44), കളരാന്തിരി ലക്ഷം വീട് വെളുത്തേടത്ത് ചാലിൽ സനൂപ് (24), തേക്കുംതോട്ടം തട്ടൂർ വീട്ടിൽ പൂച്ച ഫിറോസ് എന്ന ഫിറോസ് ഖാൻ (33), മേലെ കുന്നപ്പള്ളി വീട്ടിൽ മോൻട്ടി എന്ന മുഹമ്മദ് ഷാഫി എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
അമ്പലമുക്ക് കൂരിമുണ്ടയിൽ പ്രവാസിയായ മൻസൂറിന്റെ വീടിനോട് ചേർന്ന് അയ്യൂബ് 10 സെന്റ് സ്ഥലം വാങ്ങി അവിടെ ലഹരി ഉപയോഗത്തിനും ലഹരി കച്ചവടത്തിനും വേണ്ടി ഉപയോഗിച്ചത് എതിർത്തതിനാണ് ലഹരി മാഫിയാ സംഘം കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം മൻസൂറിന്റെ വീട്ടിലെത്തി ആക്രമണം അഴിച്ചുവിടുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തത്. താമരശ്ശേരി പോലീസിന്റെ ജീപ്പ് ഉൾപ്പെടെ തകർക്കുകയും ഒരു നാട്ടുകാരനെ വെട്ടുകയും ചെയ്തിരുന്നു. സംഭവത്തിന്റെ അടുത്ത ദിവസം ഫോർട്ട് കൊച്ചി സ്വദേശി ഷക്കീർ, കൂടത്തായി കരിങ്ങമണ്ണ വിഷ്ണുദാസ്, കെ.കെ ദിപീഷ്, റജീന എന്നിവർ പിടിയിലായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...